മരട് ഫ്ളാറ്റുകളുടെ നിർമ്മാതാക്കൾക്കെതിരെ ക്രിമിനൽ കേസ്; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

മരട് ഫ്ളാറ്റുകളുടെ നിർമ്മാതാക്കൾക്കെതിരെ ക്രിമിനൽ കേസ്; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട മരട് ഫ്ളാറ്റുകളുടെ നിർമ്മാതാക്കൾക്കെതിരെ ക്രിമിനൽ കേസ്
Published on

കൊച്ചി: തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട മരട് ഫ്ളാറ്റുകളുടെ നിർമ്മാതാക്കൾക്കെതിരെ ക്രിമിനൽ കേസ്.  വഞ്ചനാക്കുറ്റം ചുമത്തിയാണ് പനങ്ങാട് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയമം ലംഘിച്ച കമ്പനികൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ മന്ത്രിസഭാ യോ​ഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഫ്ലാറ്റ് പൊളിക്കുമ്പോൾ താമസക്കാര്‍ക്കുണ്ടാകുന്ന നഷ്ടം ഫ്ലാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാ​ഗമായി നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മരടില്‍ അനധികൃതമായി നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകാതെയാകും ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുക. ഒക്ടോബര്‍ ആദ്യവാരത്തോടെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഫ്ലാറ്റിലെ വൈദ്യുതി ബന്ധം നാളെ വിച്ഛേദിക്കും. ഇതുസംബന്ധിച്ച്‌ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഫ്ലാറ്റിലെത്തി നോട്ടീസ് പതിച്ചു.

വാട്ടര്‍ അതോറിട്ടിയും നോട്ടീസ് നല്‍കിയിട്ടുണ്ട്. മറ്റന്നാള്‍ മുതല്‍ ഫ്ലാറ്റുകളില്‍ കുടിവെള്ള വിതരണവും തടസപ്പെടും. സുപ്രീം കോടതിയില്‍നിന്നു കടുത്ത വിമര്‍ശനം കേട്ടതിനു പിന്നാലെയാണു ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയത്. ഫ്ലാറ്റുകളുടെ പരിസരത്ത് കര്‍ശന പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com