മലപ്പുറത്ത് വന്‍ ജിഎസ്ടി തട്ടിപ്പ്; അടയ്ക്ക കയറ്റുമതി ചെയ്തതായി രേഖകള്‍ ഉണ്ടാക്കി, 150 കോടി ഇന്‍പുട്ട് ടാക്‌സ് കൈക്കലാക്കി, രണ്ടുപേര്‍ പിടിയില്‍

മലപ്പുറത്ത് വന്‍ ജിഎസ്ടി തട്ടിപ്പ്; അടയ്ക്ക കയറ്റുമതി ചെയ്തതായി രേഖകള്‍ ഉണ്ടാക്കി, 150 കോടി ഇന്‍പുട്ട് ടാക്‌സ് കൈക്കലാക്കി, രണ്ടുപേര്‍ പിടിയില്‍

അടയ്ക്ക കയറ്റുമതിയുടെ മറവില്‍ ജിഎസ്ടി തട്ടിപ്പ് നടത്തിയ പൊന്നാനി സ്വദേശികള്‍ പിടിയില്‍
Published on

മലപ്പുറം: അടയ്ക്ക കയറ്റുമതിയുടെ മറവില്‍ ജിഎസ്ടി തട്ടിപ്പ് നടത്തിയ പൊന്നാനി സ്വദേശികള്‍ പിടിയില്‍. 150 കോടിയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് പൊന്നാനി സ്വദേശികളാണ് പൊലീസ് പിടിയിലായത്.അടയ്ക്ക കയറ്റുമതി ചെയ്‌തെന്ന് വ്യാജരേഖകള്‍ ചമച്ച് 5 ശതമാനം ഇന്‍പുട്ട് ടാക്‌സ് ഇനത്തില്‍ അനധികൃതമായി കോടികള്‍ കൈക്കലാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നോട്ടെണ്ണുന്ന യന്ത്രവും വ്യാജ ചെക്കുകളും പിടിച്ചെടുത്തു.

ജിഎസ്ടി അടയ്ക്കാത്തതിന്റെ പേരില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ പരാതിക്കാരെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വ്യാജ കമ്പനികള്‍ നിര്‍മ്മിച്ച് കോടികളുടെ അടയ്ക്ക കച്ചവടം നടത്തിയതായി കൃത്രിമരേഖകള്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. വ്യാജരേഖകള്‍ കാണിച്ച് ഇന്‍പുട്ട് ടാക്‌സ് ഇനത്തില്‍ കോടികള്‍ ഇവര്‍ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി. ജിഎസ്ടി അക്കൗണ്ട് നിര്‍മ്മിക്കുന്നതും പരാതിക്കാരുടെ ബാങ്ക് അക്കൗണ്ടുകളും മറ്റും കൈകാര്യം ചെയ്തിരുന്നതും ഇവര്‍ തന്നെയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അടയ്ക്ക കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇവര്‍ നിക്ഷേപകരെ സമീപിച്ചിരുന്നത്. നാട്ടിലെ ഒരു സ്ഥാപനത്തില്‍ നിന്ന്് അന്യസംസ്ഥാനത്ത് ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ പേരില്‍ ബില്ലടിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. ലക്ഷങ്ങളുടെ അടയ്ക്ക് കയറ്റുമതി ചെയ്യുന്നതായി കാണിച്ചാണ് ബില്ലടിയ്ക്കുന്നത്. ഇവര്‍ ബില്ല് മാത്രമാണ് തയ്യാറാക്കുന്നുളളൂ. അങ്ങനെ മൊത്തം ബില്ലിന്റെ അഞ്ചുശതമാനം അന്യസംസ്ഥാനത്ത് ഇവര്‍ ഇന്‍പുട്ട് ടാക്‌സായി ക്ലെയിം ചെയ്തായിരുന്നു തട്ടിപ്പ്.

വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ജിഎസ്ടി അടയ്ക്കാത്തതിന്റെ പേരില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ പരാതിക്കാരെ സമീപിച്ചപ്പോഴാണ് വഞ്ചിക്കപ്പെട്ട കാര്യം അറിഞ്ഞത്.കൂടുതല്‍ പരാതിക്കാര്‍ സമീപിക്കാനുളള സാധ്യതയും തളളിക്കളയാന്‍ സാധിക്കില്ലെന്നും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com