തിരുവനന്തപുരം: ലക്ഷദ്വീപ്-മാലിദ്വീപ്-കന്യാകുമാരി മേഖലയിൽ രൂപംകൊണ്ട 'മഹ', 'ക്യാർ' ചുഴലിക്കാറ്റുകളുടെ പ്രഭാവമുള്ളതിനാൽ കേരള, കർണ്ണാടക ,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം. കേരള തീരത്തു മണിക്കൂറിൽ 40 മുതൽ 50 കി.മി വേഗതയിലും ചില അവസരങ്ങളിൽ 60 കി.മി വേഗതയിലും ശക്തമായ കാറ്റു വീശാൻ സാധ്യതയുണ്ട്. നാലാം തിയതിവരെ അതിശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നത്.
ഇന്ന് ലക്ഷദ്വീപ്, മധ്യ പടിഞ്ഞാറ് അറബിക്കടൽ എന്നീ പ്രദേശങ്ങളിൽ മണിക്കൂറിൽ 80 മുതൽ 90 കി.മി വേഗതയിലും ചില അവസരങ്ങളിൽ 100 കി.മി വേഗതയിലും അതിശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. അവിടെനിന്ന് തെക്ക് കിഴക്ക് ,മധ്യ കിഴക്ക് അറബിക്കടലിലേക്കും വടക്ക് ലക്ഷദ്വീപിനും മുകളിലായി എത്തുമ്പോൾ ഇതിന്റെ വേഗത മണിക്കൂറിൽ 100 മുതൽ 110 കി.മി വേഗതയും ചില അവസരങ്ങളിൽ 120 കി.മി വേഗതയും ആവാൻ സാധ്യതയുണ്ട്. തെക്ക് ലക്ഷദ്വീപ് ചേർന്നുള്ള തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 65 മുതൽ 75 കി.മി, ചില അവസരങ്ങളിൽ 85 കി.മി വേഗതയിലും ആവാൻ സാധ്യതയുണ്ട്.
നാളെ മണിക്കൂറിൽ 120 മുതൽ 130 കി.മി വേഗതയിലും ചില അവസരങ്ങളിൽ 145 കി.മി വേഗതയിലും അതിശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. മധ്യകിഴക്ക് അറബിക്കടലിലും മധ്യ പടിഞ്ഞാറു അറബിക്കടലിലും 45 മുതൽ 55 കി.മി വേഗതയിലും ചില അവസരങ്ങളിൽ 65 കി.മി വേഗതയിലും കാറ്റു വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ശനിയാഴ്ച മധ്യകിഴക്ക് അറബിക്കടലിലും മധ്യ പടിഞ്ഞാറു അറബിക്കടലിലും മണിക്കൂറിൽ 130 മുതൽ 140 കി.മി വേഗതയിലും ചില അവസരങ്ങളിൽ 155 കി.മി വേഗതയിലും അതിശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിന് പോകരുതെന്ന് കർശനമായി നിർദേശിക്കുന്നു.
ഞായർ , തിങ്കൾ ദിവസങ്ങളിൽ മധ്യകിഴക്ക് അറബിക്കടലിലും വടക്കു ആൻഡമാൻ കടലിടുക്കിലും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും മൽസ്യബന്ധനം നിരോധിച്ചിട്ടുണ്ട്.
അടുത്ത 12 മണിക്കൂറിലേക്ക് കന്യാകുമാരി, മാലിദ്വീപ് ഭാഗങ്ങളിലേക്കുള്ള മത്സ്യബന്ധനം പൂർണമായും നിരോധിച്ചിരിക്കുന്നതായും അറിയിച്ചു. കൂടാതെ ലക്ഷദ്വീപ് പ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള തെക്കു കിഴക്കു അറബിക്കടലിലും കേരള - കർണാടക തീരങ്ങളിലും അടുത്ത 24 മണിക്കൂറിലേക്ക് മത്സ്യബന്ധനം പൂർണമായും നിരോധിച്ചിരിക്കുന്നു. 2019 നവംബർ 4 വരെ മധ്യകിഴക്കു അറബികടൽ ഭാഗത്തേയ്ക്ക് മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates