ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ ഗംഭീര സ്വീകരണം. ഇന്നലെയാണ് ഫ്രാങ്കോ മുളയ്ക്കൽ ഇരുപത്തിയേഴ് ദിവസത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയത്. ജയില്‍ മോചിതനായി ജലന്ധറിൽ തിരിച്ചെത്തിയ മുൻ ബിഷപ്പിനെ മാലയിട്ടാണ് വിശ്വാസികൾ സ്വീകരിച്ചത്.
നൂറുകണക്കിന് വിശ്വാസികളും കന്യാസ്ത്രീകളുമാണ് ഫ്രാങ്കോ മുളയ്ക്കലിനെ സ്വീകരിക്കാൻ എത്തിയത്. പ്രാര്‍ത്ഥനഗീതങ്ങള്‍ പാടി കാത്തിരുന്ന ഇവർ ജയില്‍ കവാടത്തിലൂടെ പുറത്തു വന്ന ഫ്രാങ്കോയെ ബിഷപ്പ് കീ ജയ് എന്നു വിളിച്ചാണ് വിശ്വാസികൾ സ്വീകരിച്ചത്.
ബിഷപ്പിനെതിരായ കേസില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം. കേരളത്തില്‍ പ്രവശിക്കരുത്, ആഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സെപ്റ്റംബര്‍ 21നാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായത്. തുടര്‍ച്ചയായ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. സെപ്റ്റംബര്‍ അവസാനവാരം മുതല്‍ ഫ്രാങ്കോ റിമാന്‍ഡിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates