മാസ്ക് ധരിക്കാത്തതിനു പിഴ അടയ്ക്കാൻ സുഹൃത്തിന് കൂട്ടുവന്നു ; സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് പീഡനക്കേസ് ; അറസ്റ്റ്
തിരുവനന്തപുരം : മാസ്ക് ധരിക്കാത്തതിനു പിഴ അടയ്ക്കാനായി യുവാവിനൊപ്പം എത്തിയ ആളെ സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് പീഡനക്കേസ്. പത്തും ഏഴും വയസ്സുളള കുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ആളാണെന്ന് കണ്ടെത്തി. പുഞ്ചക്കരി കിഴക്കേക്കരി പുതുവൽ പുത്തൻവീട്ടിൽ മഹേഷിനെ(29) തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തു.
സുഹൃത്തിനൊപ്പമെത്തിയ മഹേഷ് തിരുവല്ലം പൊലീസ് സ്റ്റേഷൻ വളപ്പിനു പുറത്തുള്ള റോഡിലാണ് നിന്നിരുന്നത്. ഈ സമയത്ത് സ്റ്റേഷനിലേക്കു വരികയായിരുന്ന സിവിൽ പൊലീസ് ഓഫീസർ രാജീവ് മുഖാവരണം ധരിച്ചു നിൽക്കുന്ന മഹേഷിനെ കണ്ടു. തുടർന്ന് സ്റ്റേഷനിലെത്തിയശേഷം എസ് ഐ ബിപിൻ പ്രകാശിനോട് പുറത്തുനിൽക്കുന്ന ആളിനെക്കുറിച്ചുള്ള സംശയം പങ്കുവെച്ചു.
തുടർന്ന് ഒളിവിൽപോയ പ്രതിയുടെ ഫോട്ടോയുമായി ഒത്തുനോക്കി. ഒളിവിൽ പോയ പ്രതിയാണെന്ന് ഉറപ്പുവരുത്തിയതോടെ സ്റ്റേഷിലേക്ക് എത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. പീഡനക്കേസിൽ തന്നെ പൊലീസ് അന്വേഷിക്കാത്തതിനാൽ കേസില്ലെന്ന് വിചാരിച്ചതായി മഹേഷ് പൊലീസിനോട് പറഞ്ഞു.
അതുകൊണ്ടാണ് സ്റ്റേഷനിൽ കൂട്ടുകാരനൊപ്പമെത്തിയതെന്നും ചോദ്യംചെയ്യലിൽ പറഞ്ഞു. കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. 2019-ഡിസംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടികൾ രക്ഷിതാക്കളോടു കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
