പാലക്കാട്: സംസ്ഥാന ജല അതോറിറ്റിയുടെ 90 സബ് ഡിവിഷനുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻ വെട്ടിപ്പുകൾ കണ്ടെത്തി. 18 ഇടത്താണ് വെള്ളക്കരത്തിൽ വൻ വെട്ടിപ്പ് കണ്ടെത്തിയത്. 18 ലക്ഷം രൂപ വരെ വെട്ടിച്ച സംഭവങ്ങളുണ്ടെന്നാണ് വിവരം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഒാഫീസിൽ വാങ്ങുന്ന വെള്ളക്കരം ട്രഷറിയിൽ അടയ്ക്കാതെയാണ് വെട്ടിപ്പ്.
വകുപ്പ് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ തിരുവനന്തപുരത്താണ് കൂടുതൽ വെട്ടിപ്പ് കണ്ടെത്തിയതെന്നാണ് സൂചന. കംപ്യൂട്ടറൈസ്ഡ് ബിൽ സംവിധാനമാണെങ്കിലും വെട്ടിപ്പു നടത്തിയവരിൽ മിക്കവരും രസീത് കൈകൊണ്ട് എഴുതിയാണ് ക്രമക്കേട് നടത്തിയത്. സെർവർ തകരാർ, കംപ്യൂട്ടർ പ്രവർത്തിക്കുന്നില്ല എന്നീ കാരണങ്ങൾ പറഞ്ഞാണ് ഈ രീതിയിൽ കരം വാങ്ങുന്നത്. ക്രമക്കേടിന് വ്യാജരസീത് ഉപയോഗിച്ചതായും സംശയമുണ്ട്. ചില ഡിവിഷനുകളിൽ മറ്റുചില ഉദ്യോഗസ്ഥരും ഇടപാടിന് കൂട്ടു നിന്നതായി സംശയിക്കുന്നു.
നാളുകളായി കരം വെട്ടിപ്പ് നടക്കുന്നതിന്റെ പരാതി വകുപ്പിനും എംഡിക്കും ലഭിച്ചെങ്കിലും നടപടിക്ക് എംഡി തയാറായില്ലെന്നാണ് ആരോപണം. വിഷയം വിജിലൻസ് ആൻഡ് കറപ്ഷൻ ബ്യൂറോക്ക് വിടാൻ നിർദേശമുയർന്നെങ്കിലും വകുപ്പ് വിജിലൻസ് മതിയെന്ന് പിന്നീട് തീരുമാനിച്ചു. ഒരേസമയം 90 സ്ക്വാഡുകളായി തിരിഞ്ഞു നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സാമ്പത്തിക വെട്ടിപ്പിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കൂ. കഴിഞ്ഞ മാസം തിരുവനന്തപുരത്തെ ഒാഫിസിൽ നടത്തിയ പരിശോധനയിൽ 36 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി. രണ്ടാഴ്ച മുൻപ് മണ്ണാർക്കാട്ടു നിന്ന് 16 ലക്ഷം രൂപയുടെ ക്രമക്കേട് പിടികൂടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates