മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം വിട്ടുനല്‍കി

മുഖ്യമന്ത്രിയുടെ ഓഫീസ് പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടുകയായിരുന്നു - ആശുപത്രിയില്‍ അടയ്‌ക്കേണ്ട ബാക്കി തുക സര്‍ക്കാര്‍ നല്‍കും
മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം വിട്ടുനല്‍കി
Updated on
1 min read

തിരുവനന്തപുരം: സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ഇതിന് പിന്നാലെ  ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ടുനല്‍കി. ആശുപത്രി ചെലവായ 72 ലക്ഷം രൂപ അടയ്ക്കാത്തതിനെ തുടര്‍ന്നാണ് മൃതദേഹം വിട്ടുനല്‍കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസ് പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടുകയായിരുന്നു. നോര്‍ക്ക ഉദ്യോഗസ്ഥര്‍ രാത്രി ആശുപത്രിയിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ആശുപത്രിയില്‍ അടയ്‌ക്കേണ്ട ബാക്കി തുക സര്‍ക്കാര്‍ നല്‍കും. നേരത്തെ ചികിത്സയ്ക്കായി അദ്ദേഹത്തിന് സര്‍്ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. ആശുപത്രി ചെലവായി നേരത്തെ അപ്പോളയില്‍ 32 ലക്ഷമാണ് അടച്ചിരുന്നത്. തുടര്‍ന്ന് മൃതശരീരം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 9ന് രാമചന്ദ്ര മെഡിക്കല്‍ കൊളേജില്‍ എംബാം ചെയ്തു തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. 

തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചത്. ഒരുമാസം മുന്‍പ് അദ്ദേഹത്തിന് കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്നലെ വൈകീട്ട് ആരോഗ്യനില വഷളായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

പി.എ. ബക്കറിന്റെ സഹസംവിധായകനായി സിനിമയിലെത്തിയ ലെനിന്‍ 'ഉണര്‍ത്തുപാട്ട്' എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായി. 1981 ല്‍ 'വേനല്‍' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.ചില്ല് (1982), പ്രേം നസീറിനെ കാണ്മാനില്ല (1983), മീനമാസത്തിലെ സൂര്യന്‍ (1985), സ്വാതി തിരുനാള്‍ (1987), പുരാവൃത്തം (1988), വചനം (1989), ദൈവത്തിന്റെ വികൃതികള്‍ (1992), കുലം (1996), മഴ(2000), അന്യര്‍(2003), രാത്രിമഴ (2007), മകരമഞ്ഞ് (2010), ഇടവപ്പാതി (2016) തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

'ദൈവത്തിന്റെ വികൃതികളും' 'മഴ'യും മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. രാത്രിമഴയിലൂടെ 2006ല്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു. ദേശീയസംസ്ഥാന അവാര്‍ഡ് കമ്മറ്റികളില്‍ ജൂറി അംഗമായിരുന്നു. കെപിഎസിയുടെ രാജാ രവിവര്‍മ്മ ഉള്‍പ്പെടെ നാല് നാടകങ്ങള്‍ സംവിധാനം ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com