

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിക്കിടെ ക്ഷേത്രത്തില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെ നാമജപം നടന്ന സംഭവത്തില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മൈക്ക് ഓപ്പറേറ്റര്‍ക്കും പൊലീസിനുമെതിരെയാണ് പരാതി നല്‍കിയത്. ഉച്ചഭാഷിണിയിലൂടെ നാമജപം നടത്തിയ സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് ഐ ബി സതീഷ് എംഎല്‍എ ആരോപിച്ചു.
ദൂരപരിധി ലംഘിച്ചാണ് ഉച്ചഭാഷിണി സ്ഥാപിച്ചെന്നും യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ എൽഡിഎഫ് ആരോപിക്കുന്നു. ഡിജിപിക്കും എല്‍ഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്. കാട്ടാക്കടയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയായിരുന്നു സംഭവം.
സമീപത്തെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ നാമജപം കേട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അസ്വസ്ഥനാകുകയായിരുന്നു. ഇതേത്തുടർന്ന് ഐ ബി സതീഷ് എംഎൽഎ, വി.ശിവന്‍ കുട്ടി എന്നിവരും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
മുഖ്യമന്ത്രി സംസാരിക്കുന്ന വേദിക്ക് സമീപമുള്ള മുടിപ്പുര ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി കെട്ടിയിരുന്ന ഉച്ചഭാഷിണിയില്‍ നിന്നാണ് നാമജപം കേട്ടത്. നാമജപം കേട്ടതിന്റെ പേരിൽ ക്ഷേത്രത്തിന്റെ ഫ്യൂസൂരിയ നടപടി ബിജെപിയും ആർഎസ്എസും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് പരാതിയുമായി എൽഡിഎഫ് രംഗത്തെത്തിയത്.
നാമജപം ഉച്ചഭാഷിണിയിലൂടെ കേൾപ്പിച്ചത് ഗൂഡാലോചനയാണ്. ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നുണ്ടെന്നതിനാല്‍ ഉച്ചഭാഷിണി സംബന്ധിച്ച ദൂരപരിധിയേപ്പറ്റി ക്ഷേത്രം അധികൃതരോട് മുന്നറിയിപ്പ് നല്‍കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് കൃത്യവിലോപം കാണിച്ചു. മുഖ്യമന്ത്രിയുടെ പൊതുയോഗം നടക്കുമ്പോളുളള പ്രോട്ടോക്കോള്‍ പൊലീസ് പാലിച്ചില്ല എന്ന ആരോപണവും എല്‍ഡിഎഫിന്റെ പരാതിയിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates