

കൊല്ലം: പോക്സോ കേസിൽ അറസ്റ്റിലായ പ്രതികൾ പൊലീസിനെ ആക്രമിച്ച ശേഷം കൈവിലങ്ങുമായി രക്ഷപ്പെട്ടു. അക്രമത്തിൽ പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റു. മറ്റുനിരവധി കേസുകളിലും ഇവർ പ്രതികളാണ്. കല്ലുവാതുക്കൽ പുലിക്കുഴി ചരുവിള വീട്ടിൽ ജിത്തു (കുട്ടൻ-24), മനു (26), ചിന്നുക്കുട്ടൻ (20) എന്നിവരാണു രക്ഷപ്പെട്ടത്.
പ്രതികൾ കുഴിയിലേക്കു തള്ളിയിട്ട പൊലീസ് ഉദ്യോഗസ്ഥൻ തിരുവനന്തപുരം കല്ലമ്പലം സ്വദേശി വി.അനൂപിനാണ് (31) നട്ടെല്ലിനു സാരമായി പരുക്കേറ്റത്. കൈകൾ ഒന്നിലധികം ഭാഗത്ത് ഒടിഞ്ഞു. എആർ ക്യാംപ് അംഗമായ അനൂപ് പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ ഡ്യൂട്ടിയിലായിരുന്നു.
ഞായർ രാത്രി 11നു പെരുമ്പുഴ യക്ഷിക്കാവ് കോളനിയിലാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതികളാണ് ജിത്തുവും മനുവും ചിന്നുക്കുട്ടനും. പ്രതികൾ യക്ഷിക്കാവിനു സമീപം ഒളിവിൽ കഴിയുന്നതറിഞ്ഞാണു പാരിപ്പള്ളി എസ്ഐ നൗഫലിന്റെ നേതൃത്വത്തിൽ അഞ്ചംഗ പൊലീസ് സംഘം എത്തിയത്.
വീടിന്റെ മുറ്റത്ത് പായ് വിരിച്ചു കിടക്കുകയായിരുന്നു പ്രതികൾ. ഇവരെ വളഞ്ഞു വച്ച ശേഷം മനുവിനെയും ചിന്നുക്കുട്ടനെയും ഒരു വിലങ്ങിൽ ബന്ധിച്ചു. ഒന്നാം പ്രതിയായ ജിത്തുവിന്റെ കയ്യിൽ വിലങ്ങിടാൻ ഒരുങ്ങുന്നതിനിടെ പരിസരവാസികൾ എത്തി. ഇതോടെ ജിത്തു ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അനൂപ് പിന്നാലെ ഓടി. പിടികൂടുമെന്നായപ്പോൾ ജിത്തു പൊലീസുകാരെ തള്ളിയിടുകയായിരുന്നു. അനൂപ് കുഴിയിലേക്കാണു വീണത്. ഇതിനിടെ മറ്റ് പൊലീസുകാരെ ആക്രമിച്ചു മനുവും ചിന്നുക്കുട്ടനും കൈവിലങ്ങുകളുമായി രക്ഷപ്പെട്ടു.
അനൂപിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചു ദിവസം മുൻപ് വീട് ആക്രമിച്ചത് ഉൾപ്പെടെ പത്തിലേറെ കേസുകളിലെ പ്രതികളാണ് മൂവരും. പൊലീസിനെ ആക്രമിച്ചതിനും വിലങ്ങുമായി രക്ഷപ്പെട്ടതിനും പരവൂർ പൊലീസ് രണ്ടു കേസുകൾ കൂടി എടുത്തു. പ്രതികളെ പിടികൂടുന്നതിനായി പരിശോധന വ്യാപകമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates