'മുല കുടിച്ച് കുടിച്ച് നറും പാല്‍ പോലെ ഒരു കവിതയുണരുമെന്നാണ് അയ്യപ്പകവി കൂക്കിവിളിച്ചത്'; കവി അയ്യപ്പനെതിരേ വീണ്ടും ആരോപണം; എഴുത്തുകാരി രംഗത്ത്

'അമ്പേ തളര്‍ന്ന് നാണം കെട്ടുപോയ എന്റെ ചുരക്കുന്ന മാറിടത്തില്‍ കൈയമര്‍ത്താനും പാഡുവെച്ച ബ്രാ ഇട്ട് ഈ നറും പാലിനെ ഒളിപ്പിക്കണതെന്തിനു എന്ന് ചോദിക്കാനും കവി മുതിര്‍ന്നു'
'മുല കുടിച്ച് കുടിച്ച് നറും പാല്‍ പോലെ ഒരു കവിതയുണരുമെന്നാണ് അയ്യപ്പകവി കൂക്കിവിളിച്ചത്'; കവി അയ്യപ്പനെതിരേ വീണ്ടും ആരോപണം; എഴുത്തുകാരി രംഗത്ത്
Updated on
2 min read

ലയാളികളെ ഞെട്ടിച്ചുകൊണ്ടാണ് കവി അയ്യപ്പനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച് യുവതി രംഗത്തെത്തിയത്. അതിന് പിന്നാലെ ഒരു എഴുത്തുകാരി കൂടി കവിയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ എച്ച്മു കുട്ടിയാണ് അയ്യപ്പനില്‍ നിന്ന് നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. പ്രസവം കഴിഞ്ഞ് കോളേജില്‍ പഠിക്കാന്‍ എത്തിയ സമയത്താണ് അശ്ലീലചുവയോടെ അയ്യപ്പന്‍ സംസാരിച്ചത്. തന്റെ മുല വലി്ച്ചു കുടിക്കണമെന്നും അപ്പോള്‍ തന്നെ മതിവരുവോളം തന്നെ ഭോഗിക്കണമെന്നും കവി പറഞ്ഞുവെന്നാണ് അവര്‍ പറയുന്നത്. കോളേജില്‍ വെച്ച് മാത്രമല്ല സ്വന്തം വീട്ടില്‍ വെച്ചും അയ്യപ്പനില്‍ നിന്ന് മോശം അനുഭവം ഇവര്‍ക്കുണ്ടായി. പത്ത് വയസില്‍ കവി അയ്യപ്പനില്‍ നിന്നുണ്ടായ അനുഭവം ഒരു യുവതി തുറന്നു പറഞ്ഞതിന് പിന്നാലെയാണ് പുതിയ ആരോപണം. 

എച്ച്മു​കുട്ടിയുടെ ഫേയ്‌സ്ബുക് പോസ്റ്റ്

പെറ്റിട്ട് ഇരുപത്തഞ്ചു ദിവസമായ അന്നാണ് എന്നെ ഗര്‍ഭിണിയാക്കിയ ആളുടെ അടുത്ത സുഹൃത്ത് മഹാകവി അയ്യപ്പന്‍ കുഞ്ഞിനെ കാണാന്‍ വന്നത്. പൊതുവേ മദ്യപനായ കവി അപ്പോള്‍ മദ്യപിച്ചിരുന്നില്ല. തുടുത്തു കൊഴുത്ത കുഞ്ഞിനെ സ്‌നേഹത്തോടെ തലയില്‍ കൈ പതിപ്പിച്ച് അനുഗ്രഹിച്ചു. എന്നെ അമ്മയായതില്‍ അഭിനന്ദിച്ചു. എനിക്കും സന്തോഷമായി. കവിയുടേ വരികള്‍ എനിക്ക് മന:പാഠമായിരുന്നുവല്ലോ.

പെറ്റിട്ട് ഇരുപത്തെട്ട് ആയപ്പോഴെക്കും ഞാന്‍ കോളേജില്‍ പോയി പഠിക്കാന്‍ തുടങ്ങി, അതിലും അധികം അവധി അമ്മയാവലിനു കിട്ടിയിരുന്നില്ല. പാഡുവെച്ച ബ്രാ ധരിച്ചും സാരിയില്‍ മൂടിപ്പൊതിഞ്ഞുമാണ് പോയതെങ്കിലും രണ്ട് മണിക്കുര്‍ കഴിയുമ്പോഴെക്കും മാറിടങ്ങള്‍ ചുരക്കും. എനിക്കാകെ മുലപ്പാലിന്റെയും കുഞ്ഞിന്റെയും മണമായിത്തീരും.

ആയിടയ്ക്ക് ഒരു നാള്‍ മദ്യപിച്ച് ഉന്മത്തനായ കവി എന്റെ ക്ലാസ് മുറിയിലേക്കെത്തിച്ചേര്‍ന്നു. ഏതോ ഒരു അധ്യാപകനെ കാണാനായി എത്തിയ കവിക്ക് എന്നെ അവിടെ കണ്ടപ്പോള്‍ എന്തു പറ്റിയെന്നറിഞ്ഞില്ല. കവി വിഷമമേതും കൂടാതെ എന്റെ മുല വലിച്ചു കുടിക്കണമെന്നും എന്നെ അവിടെ വെച്ച് അപ്പോള്‍ തന്നെ മതിവരുവോളം ഭോഗിക്കണമെന്നും പ്രഖ്യാപിച്ചു. മുല കുടിച്ച് കുടിച്ച് നറും പാല്‍ പോലെ ഒരു കവിതയുണരുമെന്നാണ് അയ്യപ്പകവി കൂക്കിവിളിച്ചത്. അമ്പേ തളര്‍ന്ന് നാണം കെട്ടുപോയ എന്റെ ചുരക്കുന്ന മാറിടത്തില്‍ കൈയമര്‍ത്താനും പാഡുവെച്ച ബ്രാ ഇട്ട് ഈ നറും പാലിനെ ഒളിപ്പിക്കണതെന്തിനു എന്ന് ചോദിക്കാനും കവി മുതിര്‍ന്നു.

എനിക്ക് മരിക്കണമെന്ന് തോന്നി. നാലാം നിലയിലെ ക്ലാസ് റൂമില്‍ നിന്ന് കീഴോട്ട് ചാടണമെന്ന് തോന്നി. എന്നെ ഗര്‍ഭം ധരിപ്പിച്ചയാള്‍ കവിക്ക് ഒരു അമ്പതു രൂപയും നല്‍കി അയാളെ പറഞ്ഞുവിട്ടുവെങ്കിലും കവി എന്നെ മറന്നില്ല. ചെകിട്ടത്തടിക്ക് പകരം അമ്പതു രൂപ കിട്ടിയപ്പോള്‍ കവി കൂടുതല്‍ ഉത്തേജിതനായി. അങ്ങനെ കവി
വീണ്ടും വന്നു.

അപ്പോള്‍ ഞാന്‍ അടുക്കളയിലിരുന്നു തേങ്ങാ ചിരകുകയായിരുന്നു. കവി വെള്ളം കുടിക്കാന്‍ വന്നപ്പോഴാണ് കുനിഞ്ഞിരുന്നു തേങ്ങാ ചിരകുന്ന എന്നെ കണ്ടത്. ആ നിമിഷമാണ് പാലേരി മാണിക്യത്തിലെ ചീരുവിന്റെ തുടയിലേപ്പോലെ ഒരു മൂന്നുനഖപ്പാട് എന്റെ തുടയിലും തെളിഞ്ഞത്. കാമം ആ മനുഷ്യനെ ഭ്രാന്തനാക്കിയിരുന്നു. ആ നീറ്റലും ഞാന്‍ സഹിച്ച അപമാനവും ഈ ജന്മത്ത് എന്നെ വിട്ടു പോവില്ല

കവി അയ്യപ്പനോട് യാതൊരു ബഹുമാനവും എനിക്ക് തോന്നീട്ടില്ല. എല്ലാവരും കവിയെ ആഘോഷിക്കുമ്പോള്‍ ഞാന്‍ എന്നും മൗനിയായിരുന്നു. കള്ളുകുടിയും അലഞ്ഞുതിരിയലും പെണ്‍കൂട്ടുകാരും വിപ്ലവവും അരാജകത്വവും എന്നൊക്കെ പറഞ്ഞറിയുമ്പോഴും എനിക്ക് ആദരവൊന്നും തോന്നീട്ടില്ല...
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com