

പത്തനംതിട്ട: പരമ്പരാഗത മുസ്ലീം വേഷം ധരിച്ചുള്ളവർ ഒപ്പമുണ്ടായിരുന്നതിനാൽ ശബരിമല ദർശനം നടത്താനെത്തിയ കർണാടക സംഘത്തെ പൊലീസ് തടഞ്ഞു. ശബരിമല വലിയ നടപ്പന്തലിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും ചേർന്നാണ് ഇവരെ തടഞ്ഞത്. ഇതേതുടർന്ന് മുസ്ലീങ്ങളായ അയ്യപ്പഭക്തർ മാനസിക വിഷമം ഉണ്ടായതിനാൽ ദർശനം നടത്താതെ മടങ്ങി.
ചിക്ബെല്ലാപ്പൂർ ജില്ലയിൽ നിന്നെത്തിയ ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ രണ്ടുപേർ അഹിന്ദുക്കളാണ്. ഭാർഗവേന്ദ്ര, പ്രേംകുമാർ, ടി വി വിനോദ്, ബാബു റെഡ്ഡി, അൻസാർഖാൻ, നയാജ്ബാഷ എന്നിവരാണ് സംഘാംഗങ്ങൾ. അൻസാർഖാൻ, നയാജ്ബാഷ എന്നിവർ മുസ്ലീം വേഷം ധരിച്ചാണ് എത്തിയത്.
സംഘം വലിയനടപ്പന്തലിൽ എത്തിയതോടെ പൊലീസ് വിവരങ്ങൾ തിരക്കിയെത്തി. അൻസാർഖാനും നയാജ്ബാഷയും തങ്ങളുടെ സുഹൃത്തുക്കളാണെന്നും വിശ്വസമുള്ളതുകൊണ്ടാണ് ദർശനത്തിനെത്തിയതെന്നും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. ദർശനം തടഞ്ഞ് ഇവരെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കർണാടക പൊലീസിന്റെ സാന്നിധ്യത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് ജില്ലാ പൊലീസ് മേധാവി ഉൾപ്പടെ പ്രശ്നത്തിൽ ഇടപെട്ടു. മുസ്ലീങ്ങൾക്ക് ദർശനം നടത്താമെന്ന് അറിയില്ലെന്നായിരുന്നു കേന്ദ്രപൊലീസിന്റെ നിലപാട്. സംഘത്തിന് ദർശനം നിടത്താനുള്ള സൗകര്യമൊരുക്കാൻ നിർദേശമിട്ടെങ്കിലും വിഷമമുണ്ടായതിനാൽ സന്നിധാനത്തേക്ക് പോകുന്നില്ലെന്ന് നിലപാടിൽ അൻസാർഖാനും നയാജ്ബാഷയുംപമ്പയിൽ തങ്ങി. ഒപ്പമുണ്ടായിരുന്നവർ ദർശനം നടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates