കൊല്ലം : വിവാഹ തട്ടിപ്പു വീരൻ പിടിയിലായി. ആദ്യ വിവാഹങ്ങൾ മറച്ചു വച്ച് മൂന്നാം വിവാഹത്തിനായി വധുവിന്റെ വീട്ടിലെത്തിയ യുവാവിനെയാണ് ആദ്യ ഭാര്യമാർ ചേർന്നു പിടികൂടി പൊലീസിനു കൈമാറിയത്. വാളകം അറയ്ക്കൽ ലോലിതാ ഭവനിൽ അനിൽകുമാറിനെയാണ് (38) കാഞ്ഞാവെളിയിൽ നിന്നും കഴിഞ്ഞദിവസം പിടികൂടിയത്.
രണ്ടാം ഭാര്യയിൽ നിന്നും 60,000 രൂപയും സ്വർണവും അപഹരിച്ച ശേഷം ഇവരുടെ കാറിലാണ് ഇയാൾ കാഞ്ഞാവെളിയിൽ എത്തിയത്. കോട്ടയം സ്വദേശിയായ ഇയാൾ സിആർപിഎഫ് പള്ളിപ്പുറം ക്യാംപിലെ ജീവനക്കാരനാണെന്നാണ് പറഞ്ഞത്. 2005ൽ വാളകം സ്വദേശിനിയെ വിവാഹം കഴിച്ച അനിൽകുമാർ, ആദ്യ വിവാഹക്കാര്യം മറച്ചുവെച്ച് 2014ൽ തിരുവനന്തപുരം സ്വദേശിനിയെ വിവാഹം കഴിച്ചു.
ഇതിനിടെയാണ് നാലു മാസം മുൻപ് കാഞ്ഞാവെളിയിൽ വാടകയ്ക്കു താമസിച്ചു വന്ന യുവതിയെ പരിചയപ്പെടുന്നത്. തുടർന്നു വിവാഹം ഉറപ്പിച്ചു. ഇന്നലെ രാവിലെയാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ദിവസം കാഞ്ഞാവെളിയിലെത്തി. സംഭവം രഹസ്യമായി അറിഞ്ഞ രണ്ടാം ഭാര്യ ആദ്യ ഭാര്യയെ വിവരം അറിയിച്ചു.
ഇരുവരും ചേർന്ന് കൊട്ടാരക്കര എസ്പി ഓഫിസിൽ പരാതി നൽകി. എസ്പിയുടെ നിർദേശ പ്രകാരം പിങ്ക് പൊലീസും അഞ്ചാലുംമൂട് പൊലീസും ചേർന്ന് കാഞ്ഞാവെളിയിലെ വീട്ടിൽ ആദ്യ ഭാര്യമാരുമായെത്തി. ആദ്യ ഭാര്യമാർ ചേർന്നു അനിൽകുമാറിനെ ഇവിടെ നിന്നും പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates