കോട്ടയം: പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് തെറിച്ചു വീണ ഉടമയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വളർത്തു നായയ്ക്ക് ദാരുണാന്ത്യം. ചാമംപതാൽ വാഴപ്പള്ളി വിജയന്റെ മകൻ അജേഷിന് (32) വളർത്തു നായയുടെ ഇടപെടലിൽ ജീവൻ തിരിച്ചു കിട്ടി.
പാലു വാങ്ങാൻ ഇറങ്ങിയതായിരുന്നു അജേഷും വളർത്തു നായ അപ്പൂസും. പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് തെറിച്ചുവീണെങ്കിലും അജേഷിനെ രക്ഷിക്കാനുള്ള രണ്ടാം പരിശ്രമത്തിൽ അപ്പൂസ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് അജേഷ് സമീപത്തെ വീട്ടിലേക്ക് പാൽ വാങ്ങാനായി ഇറങ്ങിയത്. വീട്ടുമുറ്റത്ത് കിടന്ന അപ്പൂസ് അജേഷിനൊപ്പം ആദ്യമിറങ്ങി. ഇടവഴിയിലൂടെ നടന്നിറങ്ങുമ്പോൾ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് അപ്പൂസ് പത്തടിയോളം ദൂരെ തെറിച്ചു വീണു. അജേഷ് ഓടിയെത്തിയപ്പോൾ മുമ്പോട്ടു വിടാതെ കുരച്ചു കൊണ്ട് തടഞ്ഞു. പിന്നെ ചാടിയെത്തി കമ്പി കടിച്ചെടുത്ത് നീക്കിയിട്ടു. കടിച്ചുപിടിച്ച കമ്പിയുമായി വീണ അപ്പൂസ് പിന്നെ എഴുന്നേറ്റില്ല, മരണത്തിന് കീഴടങ്ങി.
ഉടൻ തന്നെ അജേഷ് അയൽവാസികളെയും കെഎസ്ഇബി ഓഫീസിലും വിവരമറിയിച്ചു. അധികൃതരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് നായയുടെ ജഡം മാറ്റിയത്. ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. പുനർജന്മം നൽകിയ വളർത്തു നായ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന വിഷമത്തിലാണ് അജേഷും കുടുംബവും. കൂട്ടിക്കെട്ടിയ ഭാഗം കാലപ്പഴക്കത്താൽ വേർപെട്ടു പോയതാണ് വൈദ്യുതിക്കമ്പി പൊട്ടിവീഴാൻ കാരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates