

കൊച്ചി : മാസപൂജകൾക്കായി ശബരിമല നട കുംഭം ഒന്നിന് തുറക്കുമ്പോൾ യുവതികളെ വീണ്ടും സന്നിധാനത്ത് എത്തിക്കാൻ നീക്കം. നവോത്ഥാന കേരളം ശബരിമലയിലേക്ക് ഫേസ്ബുക്ക് കൂട്ടായ്മയാണ് നീക്കത്തിന് പിന്നിൽ. ഇതുസംബന്ധിച്ച ആലോചനായോഗം തൃശൂരിൽ ചേർന്നു.
അയ്യപ്പ ദർശനത്തിന് സന്നദ്ധരായ സ്ത്രീകളെ ഒന്നുമുതൽ അഞ്ച് വരെയുള്ള തീയതികളിൽ വ്യത്യസ്ത സമയങ്ങളിലായി മലയിലെത്തിക്കാനാണ് പദ്ധതിയിടുന്നത്. രണ്ടോ മൂന്നോ പേരടങ്ങുന്ന ചെറുസംഘങ്ങളാണ് ശബരിമലയിലേക്ക് തിരിക്കുക. യുവതീപ്രവേശനത്തെ തടയുന്നവരെ ഏതുവിധേനയും നേരിടാനും യോഗം തീരുമാനമെടുത്തു.
ബിന്ദു തങ്കം കല്യാണി, മൈത്രേയൻ, ശ്രേയസ് കണാരൻ എന്നിങ്ങനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30ഓളം പേരാണ് യോഗത്തിൽ പങ്കെടുത്തത്. കോടതിവിധി വന്നതു മുതൽ ശബരിമലയിൽ കയറുകയും കയറാൻ ശ്രമിക്കുകയും ചെയ്ത യുവതികളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനെതിരെ പ്രചാരണം നടത്താനും തീരുമാനിച്ചു. നേരത്തെ നവോത്ഥാനകേരളം കൂട്ടായ്മയുടെ നേതൃത്വത്തിൽ രേഷ്മ നിഷാന്തും ഷാനിലയും അടക്കമുള്ള സംഘം ശബരിമല ദർശനത്തിന് എത്തിയെങ്കിലും പ്രതിഷേധം കാരണം കയറാനായിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates