

തൃശ്ശൂർ: ചെന്നൈയിൽനിന്ന് വാളയാറെത്തിയ വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ നിരീക്ഷണത്തിൽ പോകേണ്ടവരിൽ നിന്ന് രണ്ടാംസമ്പർക്കപ്പട്ടികയിൽ ഉള്ളവരെ ഒഴിവാക്കി. തൃശ്ശൂരിലെ മെഡിക്കൽ ബോർഡിന്റേതാണ് തീരുമാനം. ജില്ലയിലെ മിക്ക എംഎൽഎമാരും മന്ത്രിയും ചീഫ് വിപ്പും കളക്ടറും പൊലീസ് കമ്മിഷണറും എസ്പിയും ഡിഎംഒയുമടക്കം രണ്ടാംസമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, രണ്ടാംസമ്പർക്കപ്പട്ടികയിലെ ആരേയും നിരീക്ഷണത്തിൽ വിടേണ്ടെന്നാണ് തീരുമാനം. ഇവർ സാമൂഹിക അകലം പാലിക്കണം.
ജനപ്രതിനിധികളായ ടി എൻ പ്രതാപൻ എംപി, രമ്യാ ഹരിദാസ് എംപി, അനിൽ അക്കര എംഎൽഎ എന്നിവർ രോഗവ്യാപന സാധ്യത കുറഞ്ഞ പ്രാഥമികസമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണ്. മേയ് 12-ന് തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന കോവിഡ് അവലോകനയോഗത്തിൽ പങ്കെടുത്തവരെല്ലാം അനിൽ അക്കര എംഎൽഎയുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട്. മന്ത്രി എ സി മൊയ്തീനും ചീഫ് വിപ്പ് കെ രാജനും എംഎൽഎമാരായ കെ വി അബ്ദുൾ ഖാദർ, ഗീതാ ഗോപി, ഇ ടി ടൈസൺ, വി ആർ. സുനിൽകുമാർ, ബി ഡി ദേവസി, യു ആർ പ്രദീപ് കുമാർ എന്നിവർ യോഗത്തിലുണ്ടായിരുന്നു. കളക്ടർ, ഡിഎംഒ, കമ്മിഷണർ, എസ്പി, എഡിഎം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തിനെത്തിയിരുന്നു.
ടി എൻ പ്രതാപനും അനിൽ അക്കരയും ചേർന്ന് ഡിസിസി ഓഫീസിൽ പത്രസമ്മേളനം വിളിച്ചിരുന്നു. ഇതിൽ ബെന്നി ബെഹനാൻ എംപിയും പങ്കെടുത്തിരുന്നു. നഴ്സസ് ദിനത്തോടനുബന്ധിച്ച് ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലുമെത്തി ടി എൻ പ്രതാപൻ നഴ്സുമാർക്കും ചില ഡോക്ടർമാർക്കും മധുരപലഹാരം നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates