

തിരുവനന്തപുരം : എംപി വീരേന്ദ്രകുമാറിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റ് ലോക് താന്ത്രിക് ജനതാദളിന് ( എല്‍ജെഡി) തന്നെ നല്‍കിയേക്കും. ഇതിന് ഇടതുമുന്നണിയില്‍ ധാരണയായതായി സൂചനയുണ്ട്. ഉപാധികളോടെയാകും എല്‍ജെഡിക്ക് സീറ്റ് നല്‍കുക.
രാജ്യസഭാ സീറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ വീണ്ടും അവകാശവാദം ഉന്നയിക്കരുതെന്നാണ് നിബന്ധന വെച്ചിട്ടുള്ളത്. ശനിയാഴ്ച നടക്കുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. കേരളത്തില്‍ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ഈ മാസം 24 നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. വോട്ടെണ്ണല്‍ അന്ന് വൈകീട്ട് നടക്കും.
എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ശ്രേയാംസ് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി നേതൃത്വം ധാരണയിലെത്തിയിരുന്നു. എല്‍ജെഡിക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ശ്രേയാംസ് കുമാര്‍, കെപി മോഹനന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരെ കണ്ടിരുന്നു.
2016ലാണ് യുഡിഎഫ് ടിക്കറ്റിൽ എം പി വീരേന്ദ്രകുമാർ രാജ്യസഭാംഗമായത്. യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേരുന്നതിനു മുന്നോടിയായി അദ്ദേഹം 2017 ഡിസംബർ 20 ന് രാജ്യസഭാംഗത്വം രാജിവച്ചു. ഇതേ സീറ്റിൽ എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് 2018 മാർച്ചിൽ വീണ്ടും രാജ്യസഭയിലെത്തുകയായിരുന്നു. വീരേന്ദ്രകുമാറിന്റെ മരണത്തോടെ ഒഴിവു വന്ന രാജ്യസഭാ സീറ്റിന് 2022 ഏപ്രിൽ വരെ കാലാവധിയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates