

മലപ്പുറം : രാത്രി കടയുടെ ഭിത്തി തുരന്ന് മോഷ്ടിച്ച കള്ളൻ പിറ്റേന്ന് പകൽ തൊഴിലാളിയായെത്തി ചുമർ അടച്ച് കൂലിവാങ്ങി കൂളായി സ്ഥലംവിടുകയും ചെയ്തു. മോഷണക്കേസിൽ അറസ്റ്റിലായ രണ്ടത്താണി അച്ചിപ്ര മേലേതിൽ അബ്ദുൾ സമദിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പുത്തനത്താണിയിലെ ഭാഗ്യധാരാ ലോട്ടറിക്കടയിലായിരുന്നു സംഭവം. മോഷ്ടാവ് തുരന്ന കടയുടെ ചുമർ ശരിയാക്കാൻ ഒരാളെത്തേടിനടന്ന കടക്കാരൻ അതിനായി കണ്ടെത്തിയത് പുകയില്ലാത്ത അടുപ്പുണ്ടാക്കുന്ന അബ്ദുൾ സമദിനെയായിരുന്നു. അബ്ദുൾ സമദ് ചുമരിലെ ദ്വാരമടച്ച് കൂലിയും വാങ്ങി.
കവർച്ചക്കേസുകളിൽ അറസ്റ്റിലായി ജയിലിലായ സമദിനെ കൽപ്പകഞ്ചേരി സി ഐ ഷൈജു ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചുമർതുരന്ന് കടയുടെ അകത്തുകയറുക, തെളിവുനശിപ്പിക്കാനും വിരലടയാളം ലഭിക്കാതിരിക്കാനും കടയ്ക്കുള്ളിൽ തീയിടുക എന്നിവ സമദിന്റെ തന്ത്രമാണ്. പുത്തനത്താണിയിലും രണ്ടത്താണിയിലുമായി കടകൾ കുത്തിത്തുറന്നതിന് ആറുകേസുകൾ സമദിന്റെ പേരിലുണ്ട്. രണ്ടു ലോട്ടറിക്കടകൾക്ക് പുറമെ, തുണിക്കട, ജൂവലറി എന്നിവിടങ്ങളിലാണ് സമദ് കവർച്ച നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates