രാത്രി വീടുകളിലേക്ക് കല്ലേറ്, വാതിലില്‍ മുട്ട്, പൈപ്പുകള്‍ തുറന്നിടും ; പരിഭ്രാന്തിയില്‍ നാട്ടുകാര്‍ ; ലക്ഷ്യം പീഡനം , ഒടുവില്‍ 'കള്ളന്‍' വേഷക്കാരന്‍ കുടുങ്ങി

ഒരു പ്രദേശത്ത് വീടിന്റെ വാതിലില്‍ മുട്ടിയ ശേഷം തന്റെ ബൈക്കില്‍ രക്ഷപ്പെട്ടു മറ്റൊരിടത്തും ഇത് ആവര്‍ത്തിക്കും
രാത്രി വീടുകളിലേക്ക് കല്ലേറ്, വാതിലില്‍ മുട്ട്, പൈപ്പുകള്‍ തുറന്നിടും ; പരിഭ്രാന്തിയില്‍ നാട്ടുകാര്‍ ; ലക്ഷ്യം പീഡനം , ഒടുവില്‍ 'കള്ളന്‍' വേഷക്കാരന്‍ കുടുങ്ങി
Updated on
1 min read

കോഴിക്കോട് :  കഴിഞ്ഞ ഒരു മാസത്തോളമായി മാറാട്, ബേപ്പൂര്‍ ഭാഗങ്ങളിലെ നാട്ടുകാരെയും പൊലീസിനെയും വട്ടം കറക്കി, 'കള്ളന്‍' വേഷം കെട്ടി കബളിപ്പിച്ച യുവാവ് പിടിയില്‍. പയ്യാനക്കല്‍ മുല്ലത്ത് വീട്ടില്‍ ആദര്‍ശ് (22) ആണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള മറയായിട്ടാണ് ഇയാള്‍ കള്ളന്‍ വേഷം കെട്ടിയതെന്ന് പൊലീസ് പറഞ്ഞു. റിമാന്‍ഡിലായ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തു. സ്‌നേഹം നടിച്ചു പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കാനാണ് പ്രതി രാത്രി ഏഴുമണിയോടെ 'കള്ളന്‍' വേഷമിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഒരു മാസത്തോളമായി മാറാട്, ബേപ്പൂര്‍ ഭാഗങ്ങളില്‍ വീടുകളുടെ വാതിലില്‍ തട്ടുകയും പൈപ്പ് തുറന്നിടുകയും കല്ലെറിയുകയും തുടര്‍ക്കഥയായതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായിരുന്നു. ഒരു പ്രദേശത്ത് വീടിന്റെ വാതിലില്‍ മുട്ടിയ ശേഷം തന്റെ ബൈക്കില്‍ രക്ഷപ്പെട്ടു മറ്റൊരിടത്തും ഇത് ആവര്‍ത്തിക്കും. പൊലീസിന്റെ കണ്ണുവെട്ടിക്കാനാണ് ഊടുവഴികള്‍ തിരഞ്ഞെടുത്തത്. വരുന്ന വഴിയില്‍ കയ്യില്‍ കരുതിയ കല്ല് റോഡിന്റെ ഇരുവശത്തുമുള്ള വീടുകള്‍ക്കു നേരെ എറിയുകയും ചെയ്യും. ആളില്ലാത്ത വീടുകളില്‍ പുറത്തെ പൈപ്പ് തുറന്നിടും. പൊറുതിമുട്ടിയ നാട്ടുകാര്‍ കള്ളനെ തെരഞ്ഞ് റോഡിലിറങ്ങും. ഈ സമയത്ത് പെണ്‍കുട്ടിയെ വീട്ടില്‍കയറി പീഡിപ്പിക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ലോക്ഡൗണ്‍ കാലത്തുപോലും ജനങ്ങള്‍ കള്ളനെ പിടിക്കാന്‍ പുറത്തിറങ്ങുന്ന സ്ഥിതി എത്തിയതോടെ സൗത്ത് അസി.കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം മാറാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ വിനോദന്റെ നിര്‍ദ്ദേശപ്രകാരം ആളുകള്‍ കള്ളനെ പിടിക്കാന്‍ പുറത്തിറങ്ങിയില്ല. റോഡില്‍ ആളുകളെ കാണാത്തതിനാല്‍ പന്തികേടു തോന്നിയ പ്രതി ഒരു വീടിന്റെ കുളിമുറിയില്‍ കയറി ഒളിച്ചു. കുളിമുറിയിലേക്കു വന്ന സ്ത്രീ പ്രതിയെക്കണ്ട് ഒച്ചവച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. 

പ്രതിയെ വ്യക്തമായി കണ്ട സ്ത്രീയില്‍ നിന്നും വീട്ടുകാരില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. സിസിടിവി ചിത്രങ്ങളും പരിശോധിച്ചു. തുടര്‍ന്ന് ആളെത്തിരിച്ചറിഞ്ഞു താമസസ്ഥലത്തെത്തിയപ്പോള്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. ലഹരി ഉപയോഗിക്കുന്ന ചില ചെറുപ്പക്കാര്‍ കറുപ്പും വെളുപ്പും വസ്ത്രമണിഞ്ഞ് അലഞ്ഞു നടന്നതും 'കള്ളനു' സഹായമായി. ഇങ്ങനെ രാത്രി കറങ്ങിനടന്ന ആറുപേര്‍ക്കെതിരെ ലോക്ഡൗണ്‍ ലംഘിച്ചതിന് കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com