

കൊച്ചി: കോവിഡ് ആശങ്കക്കിടെ പഴ്സ് നഷ്ടപ്പെട്ട് കൊച്ചിയിൽ കുടുങ്ങിയ ഫ്രഞ്ച് യുവതിയും മകനും പൊലീസിന്റെ സഹായത്തോടെ ഡൽഹിയിലേക്കുള്ള യാത്ര തുടങ്ങിയത് തിങ്കളാഴ്ചയാണ്. ലക്ഷ്യസ്ഥാനത്ത് ബുധനാഴ്ചയേ എത്തുവുള്ളുവെങ്കിലും ഇവരുടെ നഷ്ടപ്പെട്ട പഴ്സ് അതിനും മുമ്പ് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ട്രെയിനിലുള്ള ഫ്രഞ്ചുകാരി ഡീസ് മെസ്യൂർ ഫ്ലൂറിനും മൂന്നു വയസ്സുള്ള മകൻ താവോയും.
തിങ്കളാഴ്ച നെടുമ്പാശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പഴ്സ് തിരിച്ചുകിട്ടിയത്. സാങ്കേതിക നടപടി ക്രമങ്ങൾക്കുശേഷം ഇത് ബുധനാഴ്ച ഇവർക്ക് അയച്ചു കൊടുക്കും. സിസി ടിവി ദൃശ്യങ്ങളിലൂടെയാണ് ഇവർ ഞായറാഴ്ച അമ്മയുമായി വിമാനത്താവളത്തിലെത്തിയ ഓട്ടോയിൽ പഴ്സ് നഷ്ടപ്പെട്ട കാര്യം വ്യക്തമായത്.
ഓട്ടോക്കാരനെ ബന്ധപ്പെട്ടയുടൻ പഴ്സ് പൊലീസിലേൽപ്പിക്കുകയായിരുന്നു. ഡീസ് മെസ്യൂറിന്റെ മടക്കയാത്രക്കുള്ള സഹായങ്ങൾ ചെയ്തുകൊടുത്ത കളമശ്ശേരി സിപിഒ പിഎസ് രഘു ഉടൻ യുവതിയെ ബന്ധപ്പെട്ട് ഇത് അവരുടേതാണെന്ന് ഉറപ്പിച്ചു. ബാങ്കിങ് കാർഡുകളും ഡ്രൈവിങ് ലൈസൻസും 7000 രൂപയുമുൾപ്പടെ പഴ്സിലുണ്ടായിരുന്നു.
ബുധനാഴ്ച ഡൽഹിയിലെത്തുന്ന ഇവർ കുറഞ്ഞ മണിക്കൂറിനകം ഋഷികേശിലേക്ക് തിരിക്കുമെന്നതിനാൽ ഡൽഹിയിലേക്കയക്കാൻ നിവൃത്തിയില്ല. ഇതേതുടർന്ന് ഋഷികേശ് നിലനിൽക്കുന്ന ഉത്തരാഖണ്ഡിലെ കോട്വാലി പൊലീസ് സ്േറ്റഷനിൽ ബന്ധപ്പെട്ട് ഇവിടത്തെ ഇൻസ്പെക്ടർക്കയക്കാമെന്ന ധാരണയിലെത്തി. ഇതു പ്രകാരം ബുധനാഴ്ച പഴ്സിലെ രേഖകൾ അയച്ചുകൊടുക്കും. പണം പിന്നീട് ഡീസ് മെസ്യൂർ ഋഷികേശിൽ റൂമെടുത്തതിനുശേഷമായിരിക്കും അയക്കുക.
പഴ്സ് തിരിച്ചുകിട്ടിയെന്നറിഞ്ഞ് ട്രെയിനിലിരുന്ന് വലിയ സന്തോഷവും നന്ദിയും അറിയിച്ചുള്ള സന്ദേശമാണ് പൊലീസുകാർക്ക് ഇവർ അയച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates