

കൊല്ലം: കടയ്ക്കലില്‍ ബൈക്ക് യാത്രക്കാരന് വീണ് പരുക്കേറ്റത് ലാത്തിയേറിലല്ലെന്ന് അന്വേഷണ റിപ്പോർട്ട്. ചൂരല്‍ വീശി വാഹനം തടയാന്‍ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥന്റേത് കുറ്റകരമായ അനാസ്ഥയാണെന്നും ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു.
വാഹന പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ എസ്ഐ ഇത് തടയാതിരുന്നതും വീഴ്ചയാണ്. ഇരുവര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനും കൊല്ലം റൂറല്‍ എസ്പിക്ക് കൈമാറിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
ഗുരുതരമായി പരുക്കേറ്റ് റോഡില്‍ കിടന്നിട്ടും ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയാറായില്ലെന്ന് പരുക്കേറ്റ സിദ്ദിഖ് സുലൈമാന്‍ പറഞ്ഞു. കൈ കാണിക്കും മുന്‍പാണ് ലാത്തി വീശിയതെന്നും സിദ്ദിഖ് വ്യക്തമാക്കി. പൊലീസുകാരനെതിരെ കേസെടുത്തെങ്കിലും ചുമത്തിയത് സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകള്‍ മാത്രമാണ്. ഹെല്‍മറ്റ് പരിശോധനക്കായി കൈ കാണിച്ചിട്ടും ബൈക്ക് നിര്‍ത്താതെ പോയതാണ് പ്രശ്നത്തിന് കാരണമെന്ന പൊലീസിന്റെ വിശദീകരണം പരുക്കേറ്റ് മെഡിക്കല്‍ കോളജില്‍ കഴിയുന്ന സിദ്ദിഖ് സുലൈമാന്‍ തള്ളി.
പൊലീസ് വാഹനത്തിന്റെ അടുത്തെത്തിയപ്പോള്‍ തന്നെ ലാത്തി വലിച്ചെറിഞ്ഞു. കൈകൊണ്ടു പോലും നിര്‍ത്താന്‍ ആവശ്യപ്പെട്ടില്ല. രക്തം വാര്‍ന്ന് റോഡില്‍ കിടന്ന സിദ്ദിഖിനെ നാട്ടുകാര്‍ ബഹളം വച്ച ശേഷമാണ് ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയാറായത്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച ഉടന്‍ പൊലീസുകാർ മുങ്ങി. അടുത്ത ആഴ്ച ജോലിക്ക് കയറാനിരിക്കെയുള്ള അപകടം സിദ്ദിഖിന്റെ പ്രതീക്ഷകളെല്ലാം തകര്‍ത്തിരിക്കുകയാണ്. കാലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും മുഖത്തേറ്റ പരുക്കുകള്‍ കാഴ്ചയെ ബാധിക്കുമോയെന്ന് അറിയാന്‍ വിശദ പരിശോധന ആവശ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates