

ആലപ്പുഴ : ലൈറ്റ് മെട്രോ വിഷയത്തില്‍ സർക്കാരിനെ വിമർശിക്കുന്നവർ എന്തുകൊണ്ട് കേന്ദ്രത്തിൽ നിന്നും അംഗീകാരം നേടിത്തന്നില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. പുതിയ മെട്രോപോളിസി വരുന്നതിന് മുമ്പുതന്നെ കേന്ദ്രസര്‍ക്കാറിന് സംസ്ഥാനം കത്തയച്ചതാണ്. കേന്ദ്രസർക്കാരിന്റെ അനുവാദത്തോടെ ലൈറ്റ് മെട്രോ പണിയുമെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ നാളിതുവരെയായി അനുവാദം എന്താണ് തരാത്തതെന്ന് മന്ത്രി ചോദിച്ചു.
ഒ രാജഗോപാൽ എംഎൽഎ പ്രസംഗിച്ചിരുന്നു അനുവാദം തരുമെന്ന്. എന്നാൽ ഡൽഹിയിൽ നിന്നും അനുവാദം കിട്ടിയിട്ടില്ല. എന്നിട്ട് പ്രസംഗിക്കുകയാണ് അസംബ്ലിയിൽ നിന്ന്. അവരുടെ സർക്കാർ ഡൽഹിയിൽ നിന്ന് അനുവാദം തന്നിട്ടില്ല. അവരുടെ പ്രസംഗമെല്ലാം ഞങ്ങൾ ജനങ്ങളോട് പറയും. പുതിയ മെട്രോപോളിസി വരുന്നതിന് മുമ്പ് ശ്രീധരൻ പറഞ്ഞിട്ട് സർക്കാർ കേന്ദ്രത്തിന് കത്തയച്ചതാണ്. അനുമതി തന്നിരുന്നങ്കിൽ ഇപ്പോൾ മെട്രോ പണി തുടങ്ങില്ലായിരുന്നോ ? അതിനേക്കുറിച്ചു കൂടി ശ്രീധരൻ സാർ പറയണം.
ഇ ശ്രീധരന്റെ ഉത്കണ്ഠയിൽ ഞങ്ങൾക്ക് അഭിപ്രായവ്യത്യാസമില്ല. ഞങ്ങളേക്കാൾ കൂടുതൽ അദ്ദേഹത്തിന് ആഗ്രഹം ഉണ്ടാകും. ഞങ്ങൾ അത് അംഗീകരിച്ചു. പക്ഷെ സർക്കാരിനെ അദ്ദേഹം വിമർശിക്കുന്നത് സങ്കടകരമാണ്. അത് ശരിയല്ല. സര്‍ക്കാര്‍ അലംഭാവം കാണിച്ചതായി തെളിയിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. സര്‍ക്കാരിനെ കുരുക്കില്‍ വീഴ്ത്താന്‍ ആരും മെനക്കെടേണ്ടെന്നും ജി.സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു
നേരത്തെ ലൈറ്റ് മെട്രോ പദ്ധതികളിൽ നിന്നു പിന്മാറിയ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനെതിരെ മന്ത്രി ജി സുധാകരൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സൽപേരുവച്ചു സർക്കാരിനെതിരെ യുദ്ധം ചെയ്യാനാണു ശ്രമം. തങ്ങൾ ഡിഎംആർസിയെ ഏറ്റുമുട്ടാൻ ക്ഷണിച്ചിട്ടില്ല. പദ്ധതിയിൽ ഡിഎംആർസി ഇല്ലെങ്കിൽ എന്താണു പ്രശ്നം? ലോകത്തെല്ലാം മെട്രോ പണിയുന്നതു ഡിഎംആർസി അല്ല. കൊടുക്കാത്ത കരാർ ചോദിച്ചുവാങ്ങാൻ എന്താണധികാരമെന്നും സുധാകരൻ ചോദിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates