കോഴിക്കോട്: വനാതിര്‍ത്തിയില്‍ മാന്‍വേട്ട ലക്ഷ്യമിട്ടിറങ്ങിയ രണ്ട് പേരെ വനപാലകര്‍ പിടികൂടി. കട്ടിപ്പാറ വനാതിർത്തിയിലാണ് ഒരു സംഘം വേട്ടയ്ക്കിറങ്ങിയത്. കട്ടിപ്പാറ സ്വദേശികളായ സലിം, മജീദ് എന്നിവർ താമരശ്ശേരി വനപാലക സംഘത്തിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് തോക്കും തിരകളും പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.
പതിവ് രാത്രികാല പരിശോധനയ്ക്കിടെയാണ് വനപാലകര്‍ അമരാട് റോഡില്‍ സലിം, മജീദ് എന്നിവരെ കണ്ടത്. എങ്ങോട്ടെന്ന ചോദ്യത്തിന് ഇരുവരും പരസ്പര വിരുദ്ധമായാണ് മറുപടി പറഞ്ഞത്. പരിശോധനയില്‍ ഒളിപ്പിച്ചിരുന്ന തോക്കും തിരകളും കണ്ടെടുത്തു. മറ്റൊരാള്‍ക്ക് തോക്ക് കൈമാറുന്നതിനുള്ള യാത്രയെന്നായിരുന്നു സലിമിന്റെ മൊഴി.
വിശദമായ ചോദ്യം ചെയ്യലില്‍ നായാട്ട് സംഘത്തിനൊപ്പം നേരത്തെയും വനത്തില്‍ പോയിരുന്നതായും മൃഗ വേട്ടയില്‍ പങ്കെടുത്തതായും പറഞ്ഞു. മാന്‍ വേട്ടയായിരുന്നു ലക്ഷ്യം. ഇവര്‍ക്കൊപ്പം വേട്ട ലക്ഷ്യമാക്കിയിറങ്ങിയവരെക്കുറിച്ചും വനപാലകര്‍ക്ക് വിവരം ലഭിച്ചു. രണ്ട് ഇരു ചക്ര വാഹനങ്ങളിലായി വന്ന യുവാക്കള്‍ വനത്തിലേക്ക് കയറിയതായിപ്പറയുന്നു. സലിമിനും മജീദിനുമൊപ്പം എത്തിയവരാണോ ഇവരെന്ന് അന്വേഷിക്കും.
പിടികൂടിയ കള്ളത്തോക്ക് ആന വേട്ടയ്ക്ക് വരെ ഉപയോഗിക്കാന്‍ പാകത്തിലുള്ളതാണ്. പതിവായി തോക്ക് കൈവശം വച്ച് വാടകയ്ക്ക് നല്‍കിയിരുന്നവരെക്കുറിച്ചും പിടിയിലായവര്‍ മൊഴി നല്‍കി. കട്ടിപ്പാറ അമരാട് വനാതിര്‍ത്തിയില്‍ മൃഗവേട്ട നടത്തി ചുരം വഴി വയനാട്ടിലേക്ക് കടക്കുന്നതാണ് പല വേട്ടക്കാരുടെയും രീതിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates