മലപ്പുറം: വയറിളക്കം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറ് വയസുകാരി മരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി കാവപ്പുര കരിമ്പിന്‍കണ്ടത്തില്‍ സൈനുദ്ദീന്‍- ആയിഷ ദമ്പതികളുടെ മകള്‍ ഹംന ഫാത്തിമയാണ് മരിച്ചത്. ഹംനയ്‌ക്കൊപ്പം ബന്ധുക്കളായ രണ്ട് കുട്ടികളും ചികിത്സ തേടിയിട്ടുണ്ടെങ്കിലും ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച കോട്ടയ്ക്കല്‍ ആമപ്പാറ മദ്രസുംപടിയിലെ ആയിഷയുടെ വീട്ടിലെത്തിയതായിരുന്നു ഹംന. ബുധനാഴ്ച രാവിലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടയ്ക്കല്‍ കുറ്റിപ്പുറം കൊളക്കാടന്‍ അലിയുടെ മകന്‍ ഹാഫിസ് മുഹമ്മദ് (അഞ്ച്), കൊളക്കാടന് ഹനീഫയുടെ മകന്‍ അബാന്‍ (രണ്ടര) എന്നിവരാണ് ചികിത്സ തേടിയ മറ്റു രണ്ട് കുട്ടികൾ. ഇവര്‍ ആയിഷയുടെ സഹോദരന്‍മാരുടെ മക്കളാണ്.
തലേന്ന് രാത്രി കഞ്ഞിയും ഉപ്പുമാങ്ങയും കഴിച്ചതിനു ശേഷമാണ് കുട്ടികള്‍ക്ക് വയറിളക്കം ഉണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആദ്യം താഴെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചങ്കുവെട്ടിയിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ ഹംന മരിച്ചു. ഭക്ഷ്യ വിഷ ബാധയാണ് മരണ കാരണമെന്ന് കരുതുന്നു. മൃതദേഹ പരിശോധനയ്ക്കു ശേഷം ഖബറടക്കം നടത്തും. അദിനാന്‍ മുഹമ്മദ് ആണ് ഹംനയുടെ സഹോദരന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates