

കണ്ണൂര്‍: കണ്ണൂർ എസ്എൻ കോളേജിലെ വിദ്യാർത്ഥിനി പനിബാധിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിദ്യാർത്ഥികളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ആറുപേരെ കൂടിയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. വൈറൽ പനിയെ തുടര്‍ന്നാണ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളുടെ എണ്ണം പതിനൊന്നായി.
ബാംഗ്ലൂരിൽ വിനോദ യാത്രയ്ക്ക് പോയ സംഘത്തിലെ വിദ്യാർത്ഥിനി ആര്യശ്രീയാണ് കഴിഞ്ഞ ദിവസം മരിച്ചത്. തുടർന്ന് യാത്രസംഘത്തിലെ അഞ്ച് പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറ് വിദ്യാർത്ഥികളെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
മരിച്ച വിദ്യാർത്ഥിനിയുടേതുൾപ്പെടെ 14 വിദ്യാർത്ഥികളുടെ രക്ത , സ്രവ സാമ്പിളുകൾ ആലപ്പുഴ വൈറോളജി ലാബിൽ പരിശോധനക്കയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം പരിശോധനാ ഫലം പുറത്തു വരും. വിദ്യാർത്ഥിനിയുടെ മരണകാരണമായ വൈറസ് ഏതാണെന്ന് ഇപ്പെടെയുള്ള വിവരങ്ങൾ പരിശോധനഫലം വന്നതിന് ശേഷം മാത്രമേ വ്യക്തമാകു.
കോളജിലെ 48 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘം കഴിഞ്ഞ 15നാണു കർണാടകയിലെ ചിക്കമംഗളൂരുവിലേക്കു യാത്ര തിരിച്ചത്. 19നു തിരിച്ചെത്തിയ ശേഷം ആര്യശ്രീ ശരീരവേദന അനുഭവപ്പെട്ടതിനെത്തുടർന്നു കൂത്തുപറമ്പിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഭേദമാകാത്തതിനാൽ തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീടു കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്നാണ് മരണം സംഭവിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates