വിലയിടിഞ്ഞ് അയല, ആഴക്കടലില്‍ മറഞ്ഞ് മത്തി; അഴുകല്‍ രോഗവുമായി ശുദ്ധ ജലമത്സ്യങ്ങള്‍ 

കടല്‍ മത്സ്യത്തിന് നേരിടുന്ന വന്‍വിലയിടിവില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍
വിലയിടിഞ്ഞ് അയല, ആഴക്കടലില്‍ മറഞ്ഞ് മത്തി; അഴുകല്‍ രോഗവുമായി ശുദ്ധ ജലമത്സ്യങ്ങള്‍ 
Updated on
1 min read

ആലപ്പുഴ: കടല്‍ മത്സ്യത്തിന് നേരിടുന്ന വന്‍വിലയിടിവില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍.കടലില്‍ ഇപ്പോള്‍ ഏറ്റവുമധികം സുലഭമായി ലഭിക്കുന്ന അയലയ്ക്കാണ് വിലയിടിവ് നേരിടുന്നത്. കിലോയ്ക്ക് 60 രൂപ വരെ ലഭിച്ചിരുന്ന അയലയ്ക്ക് ഏഴു രൂപ വരെയാണ് താഴ്ന്നത്. അതേസമയം പ്രളയജലം കൂടുതലായി കടലിലേക്ക് ഒഴുകിയെത്തുകയും ഉപ്പുരസം കുറയുകയും ചെയ്തതോടെ മലയാളികളുടെ ഇഷ്ടവിഭവമായ മത്തി ആഴക്കടലിലേക്കു പോയതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 

കടപ്പുറത്ത് 30 കിലോയുടെ ഒരു പെട്ടി അയലയ്ക്ക് നേരത്തെ 1500 മുതല്‍ 1600 രൂപ നിരക്കിലായിരുന്നു വില്‍പന നടന്നിരുന്നത്.എന്നാല്‍ അയല ധാരാളമായി മാര്‍ക്കറ്റിലെത്തിയതോടെ വില ഇടിയുകയായിരുന്നു. കഴിഞ്ഞ ദിവസം ചെല്ലാനത്തു നിന്നു പോയ വള്ളം മടങ്ങിയെത്തിയപ്പോള്‍ 320 പെട്ടി മത്സ്യത്തിന് ആകെ ലഭിച്ചത് 64,000 രൂപയാണ്. കിലോയ്ക്ക് ഏഴു രൂപയിലും താഴ്ന്നതോടെ ഇന്ധനച്ചെലവും വള്ളത്തിന്റെ വാടകയും കഴിഞ്ഞാല്‍ തൊഴിലാളികള്‍ക്ക് ഒന്നും കിട്ടാത്ത അവസ്ഥയാണ്.

ചെത്തി, കണിച്ചുകുളങ്ങര, അര്‍ത്തുങ്കല്‍, ശാസ്ത്രിമുക്ക് തുടങ്ങിയ തീരദേശങ്ങളില്‍ നിന്നു പൊന്തുവള്ളത്തിലും തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഞണ്ട്, മണങ്ങ്, പല്ലിമീന്‍ തുടങ്ങിയവയാണു കിട്ടിയത്. ചില വള്ളക്കാര്‍ക്കു മാത്രമാണു മത്തി ലഭിക്കാറ്. മത്തി ഒരു പെട്ടിക്ക് 3600 മുതല്‍ 4000 രൂപ വരെയാണു കടപ്പുറത്തെ വില.  

പ്രളയത്തിനു ശേഷം അപ്പര്‍കുട്ടനാട് മേഖലയിലെ ശുദ്ധജല മത്സ്യങ്ങളില്‍ ശരീരം അഴുകി പോകുന്ന രോഗം കണ്ടുവരുന്നതും മത്സ്യത്തൊഴിലാളികളെ ആശങ്കപ്പെടുത്തുന്നു.ശരീരത്തില്‍ ചെറിയ വ്രണങ്ങള്‍ വന്നശേഷം വലുതായി ശരീരം മുഴുവന്‍ അഴുകി പോകുന്നു. പ്രളയത്തിനു ശേഷം ആറുകളിലും തോടുകളിലും വ്യാപകമായി മാലിന്യം വന്ന് അടിഞ്ഞതാണു രോഗകാരണമായി പറയുന്നത്. വരാല്‍, കാരി, കരിമീന്‍, പരല്‍ തുടങ്ങിയ നാടന്‍ മല്‍സ്യങ്ങള്‍ക്കാണു രോഗബാധ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com