തിരുവനന്തപുരം: വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണം കടത്തിയ കേസില്‍ ആരോപണവിധേയയായ മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സ്വപ്‌ന സുരേഷിന്റെ അമ്മ പ്രഭ. മകള്‍ കുറച്ചുനാളായി വീട്ടില്‍ വരാറില്ല. ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ല. സ്വര്‍ണ കളളക്കടത്ത് കേസില്‍ മകള്‍ക്ക് പങ്കുണ്ട് എന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കണ്ട് ഞെട്ടിപ്പോയെന്നും സ്വപ്‌നയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. അതിനിടെ സ്വര്‍ണ കളളക്കടത്ത് കേസ് പുറത്ത് വന്നതിന് പിന്നാലെ സ്വപ്‌ന സുരേഷ് ഒളിവിലാണ്. രണ്ടു ദിവസം മുന്‍പ് സ്വപ്‌ന ഫ്‌ലാറ്റില്‍ നിന്ന് പോകുന്ന ദൃശ്യങ്ങള്‍ കസ്റ്റംസിന് ലഭിച്ചു.
സ്വര്‍ണ കളളക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് കേസില്‍ അറസ്റ്റിലായ പ്രതി സരിത്ത് കസ്റ്റംസിന് മൊഴി നല്‍കി. സ്വപ്‌ന ഐടി സെക്രട്ടറിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പല കാര്യങ്ങള്‍ക്കും സ്വപ്‌ന ഐടി സെക്രട്ടറി ശിവശങ്കറിന്റെ സഹായം തേടിയിരുന്നതായും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. മന്ത്രിമാരുടെ ഓഫിസില്‍ അടക്കം സ്വപ്നയ്ക്ക് അടുപ്പമുണ്ടായിരുന്നതായും സരിത്ത് കസ്റ്റംസിനോട് പറഞ്ഞു.
സ്വപ്‌ന അഞ്ചുകൊല്ലത്തോളം താമസിച്ചിരുന്ന തിരുവനന്തപുരം മുടവന്‍മുഗളിലെ ഫ്ളാറ്റിൽ ഐടി സെക്രട്ടറി ശിവശങ്കര്‍ അടക്കം വിഐപികള്‍ നിത്യസന്ദര്‍ശകരായിരുന്നു എന്ന് ഫഌറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കോണ്‍സുലേറ്റില്‍ ജോലിചെയ്യുമ്പോഴാണ് സ്വപ്‌ന സുരേഷ് ഇവിടെ താമസിച്ചിരുന്നതെന്നും ഒരു വര്‍ഷം മുന്‍പാണ് ഇവിടെനിന്ന് താമസം മാറിയതെന്നും ഫ്ളാറ്റിലെ താമസക്കാര്‍ പറയുന്നു. ഐടി സെക്രട്ടറി സര്‍ക്കാര്‍ കാറില്‍ ഫ്ളാറ്റില്‍ വരാറുണ്ടായിരുന്നെന്നും മദ്യപിച്ച് ശല്യമുണ്ടാക്കിയെന്നും ഇവര്‍ ആരോപിച്ചു.
രാത്രി വൈകി ഐടി സെക്രട്ടറിക്ക് തിരിച്ചുപോകുന്നതിന് ഗെയിറ്റ് തുറന്നുകൊടുക്കാത്തതിന്റെ പേരില്‍ സ്വപ്‌നയുടെ രണ്ടാം ഭര്‍ത്താവ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. പിന്നീട് കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നെന്നും താമസക്കാര്‍ പറയുന്നു. യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗേജില്‍ സ്വര്‍ണം ഒളിപ്പിച്ച് 30 കിലോ സ്വര്‍ണ്ണമാണ് സ്വപ്നയും സംഘവും കടത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ ഉന്നതബന്ധങ്ങളെ കുറിച്ചും സ്വത്ത് സമ്പാദനത്തെ കുറിച്ചും കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates