

വയനാട്; വയനാട് വൈത്തിരിയില്‍ പൊലീസുമായുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് കാട്ടിലേക്ക് കടന്ന മാവോയിസ്റ്റുകള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി തണ്ടര്‍ബോള്‍ട്ട്. ജില്ലയിലെ മുഴുവന്‍ വനങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും തിരച്ചില്‍ നടത്തുക. അന്യ സംസ്ഥാനങ്ങളിലേക്ക് മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളും തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ഉപവന്‍ റിസോര്‍ട്ടില്‍ എത്തിയ മാവോയിസ്റ്റ് സംഘവുമായി പൊലീസ് ഏറ്റുമുട്ടിയത്. വെടിവെപ്പില്‍ സി.പി ജലീല്‍ മരിച്ചിരുന്നു. റിസോര്‍ട്ടില്‍ ജലീലിനൊപ്പം എത്തിയത് മാവോയിസ്റ്റ് നേതാവ് ചന്ദ്രുവാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
ഉപവന്‍ റിസോര്‍ട്ടില്‍ നടന്ന വെടിവെപ്പിനുശേഷം ചന്ദ്രുവും ബാക്കിയുള്ള 9 പേരും ഓടിക്കയറിയത് റിസോര്‍ട്ടിന് പുറകിലുള്ള വനത്തിലേക്കാണ്. കാലിന് ഗുരുതര പരിക്കേറ്റിരിക്കുന്നതിനാല്‍ ചന്ദ്രുവിന് ദൂരേക്ക് യാത്രചെയ്യാനാവില്ലെന്നായിരുന്നു പൊലീസ് നിഗമനം, ഇതിന്റെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടിന് പുറകില്‍ സുഗന്ധഗിരി വരെയുള്ള 15 കിലോമീറ്റര്‍ വനത്തിനുള്ളില്‍ രണ്ട് ദിവസം തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തി.
ഇവര്‍ പോകാന്‍ സാധ്യതയുള്ള സുഗന്ധഗിരിയിലെ ആദിവാസികളുടെ വീടുകള്‍ പൊലീസ് പരിശോധിച്ചു. പക്ഷെ ആരെയും കണ്ടെത്താനായില്ല. മാവോയിസ്റ്റുകള്‍ സ്ഥിരമായി വനത്തിനുള്ളില്‍ താമസിക്കാറുള്ള സ്ഥലങ്ങളെല്ലാം നശിപ്പിച്ച നിലയിലാണ്. സുഗന്ധഗിരി വഴി നിലമ്പൂരേക്കോ കുറ്റിയടിയിലേക്കോ അല്ലെങ്കില്‍ ജില്ലയിലെ മറ്റേതെങ്കിലും വനത്തിനുള്ളിലേക്കോ മാറിയിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. അത് കൊണ്ട് തന്നെ ഇന്ന് മുതല്‍ ജില്ലയിലെ എല്ലാ വനത്തിനുള്ളിലും ഒരേ സമയം പൊലീസ് പരിശോധന നടത്തും.
മാവോയിസ്റ്റ് സാന്നിധ്യം കൂടുതലായുള്ള തിരുനെല്ലി മക്കിമല വെള്ളമുണ്ട പേരിയ മേപ്പാടി തുടങ്ങിയിടങ്ങളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. മാവോയിസ്റ്റ് ജിഷയുടെ മക്കിമലയിലെ വീട്ടില്‍ ചന്ദ്രു ചികിത്സക്കെത്തുമോ എന്ന സംശയം പൊലീസിനുണ്ട്. രണ്ട് ദിവസങ്ങളായി ഇവിടം പ്രത്യേക പൊലീസ് സംഘം നിരീക്ഷിച്ചുവരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates