വ്യാജവാറ്റു കേസില്‍ അച്ഛനും മകനും അറസ്റ്റിലായി ; നിരാലംബമായ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് പൊലീസുകാര്‍

കാളികാവ് സ്‌റ്റേഷന്‍ പരിധിയിലെ മാളിയേക്കലില്‍നിന്നാണ് അച്ഛനെയും മകനെയും അബ്കാരി കേസില്‍ കാളികാവ് പൊലീസ് പിടികൂടിയത്
വ്യാജവാറ്റു കേസില്‍ അച്ഛനും മകനും അറസ്റ്റിലായി ; നിരാലംബമായ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് പൊലീസുകാര്‍
Updated on
1 min read

ഇടുക്കി : വ്യാജവാറ്റു കേസില്‍ അച്ഛനും മകനും അറസ്റ്റിലായതോടെ, വഴിയാധാരമായ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാതൃകയായി പൊലീസുകാര്‍. കാളികാവ് പൊലീസാണ്, നാലുകുട്ടികളും മൂന്നു സ്ത്രീകളുമടങ്ങുന്ന കുടുംബത്തിന് അത്താണിയായി മാറിയത്. വീട്ടുചെലവ് നടത്തിയിരുന്നവര്‍ ജയിലിലായതോടെ, നിരാലംബമായ കുടുംബത്തിന്റെ സംരക്ഷണം പൊലീസ് ഏറ്റെടുക്കുകയായിരുന്നു.

കാളികാവ് സ്‌റ്റേഷന്‍ പരിധിയിലെ മാളിയേക്കലില്‍നിന്നാണ് അച്ഛനെയും മകനെയും അബ്കാരി കേസില്‍ കാളികാവ് പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച പിടിയിലായ ഇരുവരേയും കോടതി റിമാന്‍ഡ്‌ചെയ്തു. ഇവരെ പിടികൂടാന്‍ നേതൃത്വം നല്‍കിയ പൊലീസുകാരായ ആഷിഫും പ്രിന്‍സ് കോയയും അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ദുരിതാവസ്ഥ നേരിട്ട് കണ്ടത്.

ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ ചെറിയ കുടിലില്‍ മൂന്ന് സ്ത്രീകളും നാല്കുട്ടികളും അടക്കം ഏഴുപേര്‍. വീട്ടുസാധനങ്ങള്‍ ഒന്നുമില്ലാത്ത കുടുംബത്തിന്റെ അവസ്ഥ പൊലീസുകാര്‍ ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാറിനെ അറിയിച്ചു. തുടര്‍ന്ന്  കുടുംബത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞദിവസം പൊലീസ് സംഘം വീട്ടിലെത്തി പ്രായമായ അമ്മയെ സമാധാനിപ്പിക്കുകയും, വീട്ടുസാധനങ്ങള്‍ നല്‍കുകയും ചെയ്തു. അച്ഛനും മകനും ജയില്‍ മോചിതരാവുന്നതുവരെ കുടുംബത്തെ സംരക്ഷിക്കാനാണ് പൊലീസുകാരുടെ തീരുമാനം. 'തെറ്റ് ചെയ്തവര്‍ ശിക്ഷയനുഭവിക്കട്ടെ, നിരപരാധികളായ കുടുംബം എന്തുപിഴച്ചു?' എന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com