ശബരിമലയില്‍ സുരക്ഷ ശക്തമാക്കി; മല ചവിട്ടാന്‍ അനുവദിച്ചില്ലെങ്കില്‍ പമ്പയില്‍ നിരാഹാരമിരിക്കുമെന്ന് മനീതി പ്രവര്‍ത്തക; പ്രതിഷേധം ശക്തം 

ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പോലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് - അത് ഉറപ്പ് വരുത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്തം 
ശബരിമലയില്‍ സുരക്ഷ ശക്തമാക്കി; മല ചവിട്ടാന്‍ അനുവദിച്ചില്ലെങ്കില്‍ പമ്പയില്‍ നിരാഹാരമിരിക്കുമെന്ന് മനീതി പ്രവര്‍ത്തക; പ്രതിഷേധം ശക്തം 
Updated on
1 min read

പമ്പ: അയ്യപ്പദര്‍ശനം നടത്താതെ മടങ്ങില്ലന്ന് മനിതി സംഘം. തങ്ങള്‍ ആക്ടിവിസ്റ്റുകളല്ലെന്നും വിശ്വാസികളാണെന്നും മനീതി സംഘം വ്യക്തമാക്കി. ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പോലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് സംഘാംഗമായ അമ്മിണി പറഞ്ഞു. അത് ഉറപ്പ് വരുത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണെന്നും തൊഴാനെത്തിയ സ്ത്രീകളുടെ ഉത്തരവാദിത്തമല്ലെന്നും അമ്മിണി. പിന്‍വാങ്ങില്ലെന്നും മല ചവിട്ടാന്‍ പോലീസ് അനുവദിച്ചില്ലെങ്കില്‍ പമ്പയില്‍ നിരാഹാരമടക്കമുള്ള സമരപരിപാടികളിലേക്ക് കടക്കുമെന്നും അമ്മിണി പറഞ്ഞു.

11പേരുടെ സംഘമാണ് മല ചവിട്ടാനായി എത്തിയത്. അഞ്ചുപേര്‍ 10നും 50നും ഇടയില്‍ പ്രായമുള്ളവരാണ്. ആറുപേര്‍ ഇരുമുടിക്കെട്ടുമായാണ് എത്തിയത്. എന്നാല്‍ ഇവരുടെ ഇരുമുടിക്കെട്ട് നിറയ്ക്കാന്‍ ദേവസ്വംബോര്‍ഡിന്റെ പരികര്‍മികള്‍ തയാറായില്ല. ഇവര്‍ക്ക് പിന്തുണയുമായി വിശ്വാസികളുടെ മറ്റൊരു സംഘം ഉടന്‍ എത്തുമെന്ന് മനീതി നേതാവ് സെല്‍വി പറഞ്ഞു. അവരും കെട്ടു നിറച്ച് മല കയറുമെന്നും സെല്‍വി അവകാശപ്പെട്ടു. 

ഇരുപക്ഷത്തിന്റെയും സുരക്ഷ പ്രശ്‌നമാണെന്ന നിലപാടിലാണ് പോലീസ് ഇപ്പോള്‍. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് മനിതി സംഘം.  അതേസമയം ആചാര ലംഘനമുണ്ടായാല്‍ തുടര്‍ നടപടി ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ആചാര ലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്ന് പന്തളം കൊട്ടാരം തന്ത്രിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നേരത്തെ തമിഴ്‌നാട്ടില്‍നിന്ന് കമ്പംമേട് വഴി കേരളത്തിലെത്തിയ മനിതി സംഘത്തെ പാറക്കടവില്‍ വെച്ച് തടയാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് ഇവര്‍ പോലീസ് അകമ്പടിയോടെ കട്ടപ്പന കടന്നു. നാല് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇവര്‍ കുട്ടിക്കാനം വഴി പമ്പയിലെത്തിയത്. യുവതികള്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

കുമളി ചെക്ക് പോസ്റ്റിലും ഇവരെ തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. ചെന്നൈയില്‍ നിന്നും മധുരയില്‍ നിന്നും രണ്ട് സംഘമായാണ് വനിതകള്‍ എത്തുന്നത്. ചെന്നൈയില്‍ നിന്നെത്തുന്ന സംഘത്തോടൊപ്പം തമിഴ്‌നാട് പോലീസുമുണ്ട്. കമ്പംമേട് വെച്ച് ഇവരെ കേരളാ പോലീസിന് കൈമാറി. സംഘര്‍ഷം മുന്നില്‍ കണ്ട് പോലീസ് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരാനുള്ള വഴികളിലെല്ലാം പ്രതിഷേധമുണ്ടാകുമെന്നാണ് വിവരം. അതേസമയം റോഡ് മാര്‍ഗം മാത്രമല്ല ട്രെയിന്‍ വഴിയും എത്തിയാല്‍ തടയാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. 

ശബരിമലയിലേക്ക് എത്താന്‍ യുവതികള്‍ എത്തുന്നുവെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് രാത്രിയില്‍ത്തന്നെ സന്നിധാനത്ത് നാമജപ പ്രതിഷേധം ആരംഭിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com