തിരുവനന്തപുരം: ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം ശിവശങ്കറിന് ആൻജിയോഗ്രാം നടത്തും. ഇസിജിയിൽ നേരിയ വ്യത്യായാനം കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് വിശദീകരണമൊന്നും വന്നിട്ടില്ല. അതേസമയം ആശുപത്രിയിലുണ്ടായിരുന്ന ഡെപ്യൂട്ടി കസ്റ്റംസ് കമ്മീഷണർ രാമമൂർത്തി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ മടങ്ങി.
കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പം പോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ അദ്ദേഹത്തെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശിവശങ്കറിന്റെ ഭാര്യ നെഫ്രോളജിസ്റ്റായി ജോലി ചെയ്യുന്ന ആശുപത്രിയാണിത്. നിലവിൽ കാർഡിയാക്ക് ഐസിയുവിലാണ് ശിവശങ്കറുള്ളത്.
അതിനിടെ എൻഐഎയുടെ ഒരു ഉദ്യോഗസ്ഥനും ആശുപത്രിയിലെത്തി. വിവര ശേഖരണത്തിന് എത്തിയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കസ്റ്റംസിന്റെ നീക്കങ്ങൾ നാടകീയമായിരുന്നു. ആറ് മണിക്ക് തിരുവനന്തപുരത്തെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് അഞ്ച് മണിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വാഹനത്തിൽ ശിവശങ്കറിന്റെ വസതിയിലെത്തുകയായിരുന്നു.
തനിക്ക് നൽകിയ നോട്ടീസിൽ ക്രൈം നമ്പർ ഉണ്ടായിരുന്നില്ലെന്നും പുതിയ ഒരു കേസ് രജിസ്റ്റർ ചെയ്ത് ചോദ്യം ചെയ്യാനായിരുന്നു ശ്രമം എന്നുമാണ് ശിവശങ്കർ അദ്ദേഹത്തിന്റെ അഭിഭാഷകനെ അറിയിച്ചിട്ടുള്ളത്. വിദേശത്തു നിന്നുള്ള പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കറിന് നോട്ടീസ് നൽകിയതെന്നാണ് സൂചന. കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തിയ വിവരം അപ്പോൾ തന്നെ അഭിഭാഷകനെ ശിവശങ്കർ അറിയിച്ചിരുന്നു.
പിന്നീട് ഉദ്യോഗസ്ഥർക്കൊപ്പം അവരുടെ വാഹനത്തിൽ പോകവെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അവരുടെ വാഹനത്തിൽ തന്നെ ശിവശങ്കറിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമായിരുന്നു കസ്റ്റംസ് നടത്തിയതെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
