ശ്രീധരന്‍ പിള്ളയ്ക്കു സാഡിസ്റ്റ് മനോഭാവം, ബിജെപി നാടിനു ബാധ്യത; ദേശീയപാതാ വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

സംസ്ഥാനത്തെ ദേശീയപാതാ വികസനം രണ്ടു വര്‍ഷത്തേക്കു സ്തംഭിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്
ശ്രീധരന്‍ പിള്ളയ്ക്കു സാഡിസ്റ്റ് മനോഭാവം, ബിജെപി നാടിനു ബാധ്യത; ദേശീയപാതാ വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
Updated on
1 min read

തിരുവനന്തപുരം: കേരളത്തിന്റെ ചിരകാലാഭിലാഷമായ ദേശീയപാതാ വികസനം തടയാന്‍ കേന്ദ്രത്തിനു കത്തയച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്കു സാഡിസ്റ്റ് മനോഭാവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോവാന്‍ സഹായിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്തം അറിയാതെ പ്രവര്‍ത്തിക്കുന്ന ബിജെപി നാടിനു ബാധ്യതയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ദേശീയപാതാ വികസനം അതീവ പ്രാധാന്യമുള്ള കാര്യമാണ്. സ്ഥലമെടുപ്പിനെച്ചൊല്ലി അതു നിന്നു പോവുന്ന അവസ്ഥ ആയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു യുദ്ധകാലാടിസ്ഥാനത്തിലാണ് സ്ഥലമെടുപ്പു പൂര്‍ത്തിയാക്കിയത്. കേരളത്തിന്റെ ചിരകാല അഭിലാഷമാണ് ദേശീയപാതാ വികസനം. ഇപ്പോള്‍ അതു നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഒരു കാരണവും പറയാതെയാണ് സ്ഥലമെടുപ്പു നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞതിനു പിന്നാലെയാണ് നിര്‍ദേശം വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

രാഷ്ട്രീയാടിസ്ഥാനത്തില്‍ ദേശീയപാതാ വികസനം തടസപ്പെടുത്താന്‍ നേരത്തെയും ശ്രമുണ്ടായിട്ടുണ്ട്. കീഴാറ്റൂരില്‍ അതാണ് നടന്നത്. ദേശീയതലത്തല്‍ അധികാരം ഉപയോഗിച്ച് നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് ഉറപ്പുനല്‍കുകയായിരുന്നു ബിജെപി. ഇപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ കത്ത് പുറത്തുവന്നിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ ഗതാഗതക്കുരുക്കില്‍ തന്നെ കഴിയട്ടെ എന്ന സാഡിസ്റ്റ് സമീപനമാണ് കത്തില്‍ കാണാനാവുന്നത്. അതീവ രഹസ്യമായി കത്തയച്ച് ദേശീയപാതാ വികസനം തടസപ്പെടുത്തുകയാണ്. അതിനെ പ്രളയത്തിന്റെ പേരില്‍ ന്യായീകരിക്കുകയാണ്. പരാതി ഉണ്ടായിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെയാണ് അറിയിക്കേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

സംസ്ഥാനത്തെ ദേശീയപാതാ വികസനം രണ്ടു വര്‍ഷത്തേക്കു സ്തംഭിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. രണ്ടു വര്‍ഷത്തിനു ശേഷവും അതു നടക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. കേരളത്തില്‍ വികസനത്തിന്റെ ചിറകരിയുകയാണ് കേന്ദ്ര സര്‍ക്കാര്‍. തങ്ങള്‍ക്കു താത്പര്യമുള്ള മേഖലകളില്‍ മാത്രം വികസനം മതിയെന്നാണ് അവരുടെ നിലപാട്. 

ഒരു നാട്ടില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അവിടത്തെ ജനങ്ങളുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോവാന്‍ സഹായിക്കുകയാണ് വേണ്ടത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാഥമികമായ ഉത്തരവാദിത്തം എന്തെന്നു പോലും അറിയാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ബാധ്യതയായി മാറും. ബിജെപി ആ ഗണത്തില്‍ പെടുമെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തോട് എപ്പോഴും ഇതേ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചില്ല. വിദേശത്തുനിന്നുള്ള സഹായം പോലും സംസ്ഥാനത്തിനു നിഷേധിച്ചു. അര്‍ഹതപ്പെട്ട വിഹിതം ലഭിക്കുന്നില്ല. കേരളത്തിന്റെ വികസനത്തില്‍ ഒരു സംഭാവനയും ചെയ്യാത്ത സംഘടനയുണ്ടെങ്കില്‍ അതു സംഘപരിവാറാണ്. പല മേഖലകളിലായി സഹായം നിഷേധിച്ച് കേരളം എന്ന ആശയത്തെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com