തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷം എത്തിയതിന് പിന്നാലെ ഇന്നലെ മുതല്‍ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിച്ചു. അതേസമയം വടക്കൻ കേരളത്തിൽ മഴ സജീവമായിട്ടില്ല. നാളെ മുതല്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദത്തിന് സാധ്യത. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
ബുധനാഴ്ച വരെ മഴ ശക്തമായി തുടരും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്. അതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 10, 11 , 12 തീയതികളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. അതേസമയം കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം പിന്‍വലിച്ചിട്ടുണ്ട്.
ജൂണ്‍ 10 ന് എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും ജൂണ്‍ 11 ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, എന്നീ ജില്ലകളിലും ജൂണ്‍ 12 ന് എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'ഓറഞ്ച്' അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ജൂണ്‍ 8 ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും, ജൂണ്‍ 9 ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും, ജൂണ്‍ 10 ന് കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസറഗോഡ് എന്നീ ജില്ലകളിലും, ജൂണ്‍ 11 ന് കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ജൂണ്‍ 12 ന് ആലപ്പുഴ, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും 'Yellow' (മഞ്ഞ) അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates