സഫ്‌നയെ വീട്ടില്‍പ്പോയി കാണണം, ടെഡി ബെയര്‍ സമ്മാനിക്കണം ; 'സൂപ്പര്‍ ഹീറോ' സുനിലിന്റെ 'വലിയ' ആഗ്രഹം

'ഞങ്ങള്‍ വെള്ളത്തില്‍ നിന്ന് കോരിയെടുക്കുമ്പോള്‍, കുഞ്ഞ് അനങ്ങുന്നുണ്ടായിരുന്നില്ല'
സഫ്‌നയെ വീട്ടില്‍പ്പോയി കാണണം, ടെഡി ബെയര്‍ സമ്മാനിക്കണം ; 'സൂപ്പര്‍ ഹീറോ' സുനിലിന്റെ 'വലിയ' ആഗ്രഹം
Updated on
1 min read


ആലപ്പുഴ : വെള്ളത്തില്‍ മുങ്ങിത്താണ രണ്ടര വയസ്സുകാരിയെ രക്ഷിച്ച എട്ടാം ക്ലാസ്സുകാരന്‍ സുനിലിന് നാടിന്റെ അനുമോദനപ്രവാഹം. മണ്ണഞ്ചേരി രണ്ടാം വാര്‍ഡില്‍ പൊന്നാട് വടക്കേ തൈയില്‍ നൗഷാദിന്റെയും സൗമിലയുടെയും മകളായ സഫ്‌നയെയാണ് സുനിലും ബന്ധുവായ ബാലുവും ചേര്‍ന്ന് രക്ഷിച്ചത്.  മുഹമ്മ എ.ബി വിലാസം എച്ച്എസ്എസില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സുനില്‍. അധ്യാപകരും കൂട്ടുകാരും ഉള്‍പ്പെടെ ഒട്ടേറെപ്പേരാണ് സുനിലിനെ അനുമോദിക്കാന്‍ കഴിഞ്ഞദിവസം മണ്ണഞ്ചേരി കാവുങ്കല്‍ ചെരുകോട് വീട്ടിലെത്തിയത്.

'ഞങ്ങള്‍ വെള്ളത്തില്‍ നിന്ന് കോരിയെടുക്കുമ്പോള്‍, കുഞ്ഞ് അനങ്ങുന്നുണ്ടായിരുന്നില്ല. ഞാനും മാമനും വല്ലാതെ പേടിച്ചു. വയറ്റില്‍ അമര്‍ത്തി കുറച്ചു വെള്ളം ഛര്‍ദിപ്പിച്ചു. അതു ഞാന്‍ സിനിമയില്‍ കണ്ടു മനസ്സിലാക്കിയതാണ്. കുഞ്ഞിനെ തോളിലിട്ടുകൊണ്ട് വീട്ടിലെത്തി കതകില്‍ തട്ടിയപ്പോഴാണ് അവള്‍ വെള്ളത്തില്‍ വീണ വിവരം വീട്ടുകാര്‍ അറിയുന്നത്.' ഇപ്പോഴും നടുക്കം വിട്ടുമാറാതെ സുനില്‍ പറയുന്നു.

പിന്നീട് സഫ്‌നയുടെ വീട്ടില്‍ച്ചെന്ന് വിവരം അന്വേഷിച്ചു. അവിടെ നിന്ന് ഫോണ്‍ ചെയ്ത് സഫ്‌നയുടെ അമ്മയോടു സംസാരിച്ചു. കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞപ്പോഴാണ് സമാധാനമായത്.'കുഞ്ഞിനെ ആശുപത്രിയില്‍നിന്ന് വീട്ടില്‍ കൊണ്ടുവരുമ്പോള്‍ പോയിക്കാണണം. വലിയൊരു ടെഡി ബെയര്‍  വാങ്ങിക്കൊണ്ട് പോകണമെന്നാണ് ആഗ്രഹം. അത്രയും പൈസ എന്റെ അമ്മയുടെ കൈയിലുണ്ടാകുമോ?' സുനില്‍ മനസ്സിലെ വലിയ ആഗ്രഹം തുറന്നുപറഞ്ഞു.

മണ്ണഞ്ചേരി കാവുങ്കല്‍ ചെരുകോടില്‍ ഒറ്റമുറി വീട്ടിലാണ് സുനിലും കുടുംബവും താമസിക്കുന്നത്. സുനിലും സഹോദരങ്ങളായ സുധീഷും സുധനും സുകന്യയും അമ്മ കാവേരിയും അമ്മൂമ്മ സരസുവുമാണ് പണിതീരാത്ത ആ കുഞ്ഞുവീട്ടിലെ അന്തേവാസികള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടോടികളായി എത്തിയതാണ് സുനിലിന്റെ കുടുംബം. അമ്മയ്ക്കു കറിക്കത്തിയുടെ കച്ചവടമാണ്. അച്ഛന്‍ കുടുംബത്തെ ഉപേക്ഷിച്ചു പോയി. സഹോദരങ്ങള്‍ക്കെല്ലാം ഇഷ്ട വിഷയം കണക്കാണ്. അതില്‍ ഉപരിപഠനമാണ് സുനിലിന്റെയും സ്വപ്നം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com