

ന്യൂഡൽഹി : സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. 2017 ജൂലൈ മൂന്നിലെ സുപ്രിംകോടതി വിധി നടപ്പാക്കാതെ പള്ളികളില്‍ സമാന്തര ഭരണം നടക്കുകയാണെന്ന് ഹര്‍ജിയില്‍ സഭ ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിയും ഡിജിപിയുമാണ് ഹര്‍ജിയിലെ ഒന്നും രണ്ടും കക്ഷികള്‍. അടക്കം 18 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ശ്രേഷ്ഠ കതോലിക്ക തോമസ് പ്രഥമന്‍ ബാവ അടക്കം അഞ്ച് വൈദികരും എതിര്‍ കക്ഷികളാണ്.
കോടതി വിധി നടപ്പാക്കുന്നതിന് പകരം മന്ത്രിസഭ ഉപസമിതി രൂപീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് കോടതി അലക്ഷ്യമാണ്. സുപ്രിംകോടതി വിധി പ്രകാരം കേരളത്തിലെ പൂട്ടിക്കിടക്കുന്ന എട്ടുപള്ളികള്‍ തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയും ഉപസമിതിക്ക് നല്‍കുകയാണ് ചെയ്തത്. കോടതി വിധി നടപ്പാക്കുന്നതിന് പകരം സമവായത്തിനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല.
പൊലീസിന്റെ സഹകരണത്തോടെ പള്ളികളില്‍ യാക്കോബായ സഭ സമാന്തര ഭരണം നടത്തുകയാണ്. ഇത് ഗുരുതരമായ കോടതി അലക്ഷ്യമാണ്. കോടതി വിധി നടപ്പാക്കാന്‍ പൊലീസും സഹകരിക്കുന്നില്ല. അതിനാല്‍ കേന്ദ്രസേനയെ കൊണ്ടുവന്ന് വിധി നടപ്പാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇതിനായി കേന്ദ്രആഭ്യന്തരമന്ത്രാലയത്തെയും കേസില്‍ കക്ഷിയാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
2018 ലും 2019 ലും പാത്രിയാര്‍ക്കീസ് ബാവ കേരളത്തിലെത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അതിഥിയായി സ്വീകരിച്ചു. കോടതി വിധി മറികടക്കുന്നതിനുള്ള കൂടിയാലോചനകളും ചര്‍ച്ചകളും ബാവ നടത്തിയിരുന്നുവെന്നും ഓര്‍ത്തഡോക്‌സ് സഭ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യ ഹര്‍ജി സെപ്റ്റംബര്‍ രണ്ടാംവാരം സുപ്രിംകോടതി പരിഗണിക്കുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates