കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി എം അബ്ദുൽസലാമിനെതിരെ നടപടിയെടുക്കാന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം. സര്‍ക്കാരിന്റെ ധനകാര്യ പരിശോധനാ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ നിയമോപദേശം തേടാനും തീരുമാനിച്ചു.
സാമ്പത്തിക ക്രമക്കേട്, നിയമനങ്ങളിലെ അപാകതകള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടി സര്‍വകലാശാല ജീവനക്കാര്‍ അബ്ദുൽസലാമിനെതിരെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതോടെയാണ് ആരോപണങ്ങള്‍ ശരിയാണെന്ന് സിന്‍ഡിക്കേറ്റിന് ബോധ്യമായത്.
കാമ്പസിലെ എസ്റ്റേറ്റ് ജോലികള്‍ക്കായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച വകയില്‍ 39 ലക്ഷം രൂപയാണ് വാടകയായി ചെലവഴിച്ചിരിക്കുന്നത്. നടക്കാതെ പോയ നിര്‍മാണ പദ്ധതിയായ കാസ് ലാബിന്റെ കണ്‍സല്‍ട്ടിങ് ഏജന്‍സിക്ക് 15 ലക്ഷം രൂപ നല്‍കി, സിന്‍ഡിക്കേറ്റ് അനുമതിയില്ലാതെ കാമ്പസില്‍ പുതിയ ഓഫീസര്‍മാരെ നിയോഗിച്ചു തുടങ്ങിയ ക്രമക്കേടുകളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.
നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുന്നതടക്കം ഏത് തരത്തിലുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നതിന് നിയമോപദേശം തേടാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. എന്നാല്‍ തീരുമാനത്തില്‍ ഭയമില്ലെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തന്നെ അനാവശ്യമായി വേട്ടയാടുകയാണെന്നും അബ്ദുൽസലാം പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates