

തൃശൂർ: വൈലോപ്പിള്ളി കവിതകളുടെ മഹത്വമറിയാത്തവർ ഭരിച്ച സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമിയെന്ന് സാഹിത്യ വിമർശകയും അധ്യാപികയുമായ ഡോ.എം ലീലാവതി. വൈലോപ്പിള്ളിയുടെയും വൈലോപ്പിള്ളിയുടെയും ബാലാമണിയമ്മയുടെയും കൃതികളുടെ മഹത്വം അവർക്കു മനസിലായിട്ടില്ല. 'കുടിയൊഴിക്കൽ' പോലുള്ളവ ഉണ്ടായിട്ടും ജ്ഞാനപീഠത്തിനു പറ്റിയ കൃതികളില്ലെന്ന് സംഘാടകരെ അറിയിച്ച ചരിത്രമാണ് സാഹിത്യ അക്കാദമിയുടേതെന്ന് ഡോ. ലീലാവതി പറഞ്ഞു.
വൈലോപ്പിള്ളി സ്മാരക സമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഡോ. ലീലാവതി. പൂര്‍ണതക്ക് വേണ്ടി തപസ് അനുഷ്ഠിച്ച വൈലോപ്പിള്ളി അതിനായി വൈയക്തിക സുഖങ്ങള്‍ ത്യജിച്ച കവിയാണെന്ന് അവർ പറഞ്ഞു. നിസ്സാരമെന്ന് കരുതാവുന്ന ഒന്നും അദ്ദേഹത്തിന്റെ കവിതകളില്‍ ഇല്ലായിരുന്നു. അടിസ്ഥാന ജനതയുടെ ദുരിതങ്ങളോടുള്ള സഹാനുഭൂതിയായിരുന്നു അതിൽ തീപ്പൊരിയായി നിന്നത്. മലയാളത്തിലാണ് കുടിയൊഴിക്കലിന് വേണ്ടത്ര പരിഗണന കിട്ടാതെ പോയതെന്ന് അവർ പറഞ്ഞു.
വൈലോപ്പിള്ളി കൃതികളെക്കുറിച്ച് എഴുതിയ പഠനങ്ങളെല്ലാം സമാഹരിച്ച് പുസ്തകമാക്കാൻ ആഗ്രഹമുണ്ടെന്ന് ഡോ. ലീലാവതി പറഞ്ഞപ്പോൾ എങ്കിൽ സ്മാരക സമിതി അതു പ്രസിദ്ധീകരിക്കാമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയർമാൻ സിപി രാജശേഖരൻ പറഞ്ഞു. അച്ചടിച്ചെലവായി പുരസ്കാര തുക തിരിച്ചു നൽകാമെന്ന് ഡോ. ലീലാവതി പറഞ്ഞെങ്കിലും സമിതി നിരസിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates