

കൊച്ചി: യുഎന്‍എ സാമ്പത്തികതട്ടിപ്പ് കേസില്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ അന്വേഷണ സംഘത്തിനെതിരെ വിമര്‍ശനവുമായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ. അന്വേഷണ ഉദ്യോഗസ്ഥനായ സിഐ രാജേഷും കൂട്ടരും രാഷ്ട്രീയക്കാര്‍ക്കും മുതലാളിമാര്‍ക്കുമായി വിടുപണി ചെയ്യുകയാണ്. ഭരണ പക്ഷത്തെ ട്രേഡ് യൂണിയന്റെയും മാനേജ്‌മെന്റ്കളുടെയും വക്താവ് എന്ന പോലെയാണ് കേസന്വേഷിക്കുന്ന സി ഐ രാജേഷ് പെരുമാറുന്നതെന്ന് ജാസ്മിന്‍ ഷാ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണെന്നും എല്ലാം കോടതിയില്‍ ബോധിപ്പിക്കുമെന്നും ജാസ്മിന്‍ ഷാ കുറിപ്പില്‍ പറയുന്നു.
കോടതി അവധിയായതിനാലാണ് ഖത്തറില്‍ നിന്ന് നാളെ കേരളത്തിലേക്ക് വരാനുള്ള തീരുമാനം മാറ്റിയത്. അല്ലെങ്കില്‍ അവധി തീരുംവരെ ജയിലില്‍ കിടക്കേണ്ടി വരുമെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെ യുഎന്‍എ വാട്്‌സാപ്പ് ഗ്രൂപ്പിലാണ് ജാസ്മിന്‍ ഷായുടെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഞാന്‍ ഖത്തറില്‍ ഉണ്ട് എന്ന് വീണ്ടും അറിയിക്കുന്നു.
ഇന്ന് രാവിലെയാണ് മുഴുവന്‍ പത്രങ്ങളിലും എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതായി മാധ്യമങ്ങളിലൂടെ അറിഞ്ഞത്. എന്റെ മക്കളോടൊപ്പം വെക്കേഷന്‍ ചിലവഴിക്കാനായി ഖത്തറിലുള്ള വിവരം എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും അറിയാം. മുന്‍പ് എന്നെക്കുറിച്ച് ഒരു വാര്‍ത്ത വന്നപ്പോള്‍ ഫേസ്ബുക്കിലും ഇത് സംബന്ധിച്ച് പോസ്റ്റ് ഇട്ടിരുന്നു. സെപ്റ്റംബര്‍ 7 മുതല്‍ ഒഫീഷ്യലായി ഞാന്‍ പങ്കെടുക്കുന്ന പരിപാടികള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതെല്ലാം അറിഞ്ഞിട്ടും കൊടും കുറ്റവാളികളെന്ന പോലെ ഞങ്ങളോട് പെരുമാറുന്നത് എന്തിനാണ്? അന്യോഷണ സംഘം വിളിപ്പിച്ചപ്പോഴല്ലാം ഹാജരായിട്ടുള്ളതും മൊഴികളും, രേഖകളും നല്‍കിയിട്ടുള്ളതുമാണ്. ശേഷം നാളിത് വരെ അന്വോഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള യാതൊരു നോട്ടീസും ലഭിച്ചിട്ടില്ല. ആഗസ്റ്റ് അവസാന വാരം െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തെളിവു ശേഖരണാര്‍ത്ഥം എന്റെ വീട്ടിലും, നാട്ടിലും പോയപ്പോഴും സുഹ്യുത്തുക്കളുടെ ഇടയില്‍ ഒക്കെ എന്നെപ്പറ്റി അന്യോഷിച്ചപ്പോഴും ഞാന്‍ ഓണ സമയത്ത് നാട്ടില്‍ വരുമെന്ന വിവരവും പറഞ്ഞിരുന്നു. ഇതൊക്കെയായിട്ടും സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വോഷണ സംഘം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഭരണ പക്ഷത്തെ ട്രേഡ് യൂണിയന്റെയും മാനേജ്‌മെന്റ്കളുടെയും വക്താവ് എന്ന പോലെയാണ് കേസന്യോഷിക്കുന്ന സി ഐ രാജേഷ് പെരുമാറുന്നത്. എനിക്കെതിരെ രാഷ്ട്രീയ പ്രേരിതമായി എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബഹു.ഹൈക്കോടതിയുടെ പരിഗണനയില്‍ ആണുള്ളത്. 18.09.2019 ന് കേസ് എടുക്കുമെന്നിരിക്കെ ആര് വിളിച്ചാലും എന്നെ ലഭ്യമാകുമെന്നിരിക്കെ സി.ഐ രാജേഷിന്റെ നടപടി അപക്വമാണ്.പൊതു സമൂഹത്തില്‍ എന്റെയും സംഘടനയുടെയും പേര് മോശമാക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇത് ചെയ്തിരിക്കുന്നത്. അന്വേഷണത്തില്‍ ഒരു തെളിവും നാളിത് വരെ ബഹു.ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത ഇദ്ദേഹത്തെ മാറ്റി, പുതിയ അന്യോഷണ സംഘത്തെ പ്രഖ്യാപിക്കണമെന്ന ബഹു.ഹൈക്കോടതിയുടെ ഓര്‍ഡര്‍ അട്ടിമറിച്ച് വീണ്ടും അതേ ഉദ്യോഗസ്ഥനെ തന്നെ അന്യോഷണ ചുമതല ഏല്‍പ്പിച്ചത് തന്നെ രാഷ്ട്രീയ മുതലാളിത്ത ഗൂഢാലോചനയുടെ ഭാഗമാണ്. അന്വോഷിക്കുന്ന ഓരോ ഘട്ടത്തിലും വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്ത് നല്‍കിയ ഈ ഉദ്യോഗസ്ഥന്റെ ഏക ഉദ്ദേശ്യവും എന്റെ പേര് പൊതു സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുക എന്നത് മാത്രമാണ്. ബഹു.കോടതിയില്‍ നിന്നും നീതി ലഭിക്കും എന്ന ഉറച്ച വിശ്വാസമുള്ളത് കൊണ്ട് .ഇത് വരെ അന്യോഷിച്ച തെളിവുകള്‍ മാധ്യമ വിചാരണ ചെയ്ത അപമാനിക്കാം എന്നല്ലാതെ നീതിന്യായ കോടതിയില്‍ ചിലവാകില്ല എന്ന തിരിച്ചറിവ് അന്യോഷണ ഉദ്യോഗസ്ഥനുമുണ്ട്.
എന്തായാലും ബഹു.ഹൈക്കോടതി ഞാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പ് തന്നെ നാട്ടില്‍ വരും. അത് വരെ എന്റെ ചോരക്ക് വേണ്ടി ദാഹിക്കുന്നവര്‍ മുറവിളി കൂട്ടട്ടെ...
എനിക്ക് വേണ്ടി വാദിക്കാന്‍ രാഷ്ട്രീയമതസാമുദായിക സംഘടനകള്‍ ഉണ്ടാകില്ല. പക്ഷേ എന്നെയറിയുന്ന ,ഞാനറിയുന്ന മുഴുവന്‍ പേരുമുണ്ടാകും. ഒറ്റക്കാര്യം മാത്രം ഉറപ്പ് തരുന്നു, എന്നെ സ്‌നേഹിച്ചവര്‍ക്ക്, പിന്തുണച്ചവര്‍ക്ക് തല ഉയര്‍ത്തിപ്പിടിക്കാന്‍ നാളുകള്‍ അതികം വേണ്ട.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates