

മലപ്പുറം; ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് അദ്ദേഹം പടിയിറങ്ങിയത് 41 വർഷമായുള്ള തന്റെ പുകവലി ശീലവും ഉപേക്ഷിച്ചായിരുന്നു. ഇനി ഞാൻ സിഗററ്റ് തൊടില്ലെന്ന് ആരോഗ്യ പ്രവർത്തകർക്കും ട്രോമാ കെയർ വൊളന്റിയർമാർക്കും ഉറപ്പുനൽകിയാണ് പ്രവാസി മകനോടൊപ്പം വീട്ടിലേക്കു യാത്ര തിരിച്ചത്. എടപ്പാൾ നടുവട്ടത്തെ ക്വാറന്റീൻ കേന്ദ്രമാണ് ലഹരി മുക്തി കേന്ദ്രമായി മാറി കയ്യടി നേടുന്നത്.
ആഴ്ചകൾക്ക് മുൻപാണ് വിദേശത്തു നിന്നെത്തിയ ഇദ്ദേഹം എടപ്പാൾ നടുവട്ടത്തെ ക്വാറന്റീൻ കേന്ദ്രത്തിലെത്തിയത് . ഒപ്പമുള്ള ബാഗിൽ വലിയൊരു കെട്ട് സിഗരറ്റ് പാക്കറ്റും ഒളിപ്പിച്ചു വച്ചിരുന്നു. ഭക്ഷണം നൽകാനായി ട്രോമാ കെയർ വൊളന്റിയർമാർ വാതിലിനു സമീപമെത്തുമ്പോൾ സിഗരറ്റിന്റെ മണം. ഇവർ വിവരം ക്വാറന്റീൻ കേന്ദ്രത്തിന്റെ ചുമതലയിലുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ എൻ.അബ്ദുൽ ജലീലിനെ അറിയിച്ചു. തുടർന്ന് ഇയാളിൽ നിന്നു സിഗരറ്റ് വാങ്ങിവച്ചു.
41 വർഷമായുള്ള ശീലം ഉപേക്ഷിക്കാൻ സാധിക്കുമായിരുന്നില്ല. സിഗരറ്റ് കിട്ടാതെ രാത്രിയായാൽ ഇയാൾക്കു കൈകൾ വിറയ്ക്കുകയും തല ചുമരിൽ ഇടിക്കുകയും ചെയ്യുന്ന അവസ്ഥയെത്തി. ഒടുവിൽ അധികൃതർ 2 പാക്കറ്റ് സിഗരറ്റു നൽകി. പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു നിരന്തരം ബോധവൽക്കരണവും നൽകി. ദിവസങ്ങൾ ചെല്ലുന്തോറും വലിയുടെ അളവു കുറഞ്ഞു വന്ന് 1 സിഗരറ്റിലെത്തി. അവസാനം ഇനി വലിക്കുന്നില്ലെന്ന് ഇയാൾ അറിയിച്ചു. വലിക്കാൻ വല്ലാതെ തോന്നിയാൽ എടുക്കാനായി ജനലിന് സമീപം വച്ചിരുന്ന സിഗരറ്റ് അടുത്ത ദിവസം അവിടെത്തന്നെ ഇരിക്കുന്നത് കണ്ടതോടെ ഇയാൾ പുകവലി മുക്തനായെന്ന് അധികൃതർ ഉറപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates