

കൊച്ചി: ട്രെയിൻ യാത്രക്കിടെ സീറ്റ് കാലിലേക്ക് വീണ് മുട്ടിന് പരുക്കേറ്റ യാത്രക്കാരന് റെയിൽവേ മതിയായ ചികിത്സ നൽകിയില്ലെന്ന് പരാതി. കന്യാകുമാരി- ബംഗളൂരു ഐലൻഡ് എക്സ്പ്രസിൽ വച്ച് സീറ്റ് കാലിലേക്കു വീണ് തൃപ്പൂണിത്തുറ സ്വദേശി പ്രൊഫ. റാമിനാണു പരുക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് എസ് സിക്സ് കോച്ചിൽ തിരുവനന്തപുരത്തു നിന്നു തൃപ്പൂണിത്തുറയിലേക്കു യാത്ര ചെയ്യവേ ട്രെയിൻ കൊല്ലം വിട്ടപ്പോഴായിരുന്നു അപകടം. സൈഡ് ലോവർ സീറ്റിലിരിക്കുകയായിരുന്ന റാമിന്റെ കാലിലേക്ക് എതിർവശത്തെ സീറ്റ് വീഴുകയായിരുന്നു.
മുട്ടിനു പരുക്കേറ്റ റാം ടിടിഇയുടെ സഹായം തേടിയെങ്കിലും പ്രഥമ ശുശ്രൂഷ പോലും ലഭ്യമാക്കിയില്ലെന്ന് പരാതിയിൽ പറയുന്നു. ഗാർഡിന്റെ പക്കൽ പ്രഥമ ശുശ്രൂഷാ കിറ്റ് കാണണമെങ്കിലും അതുണ്ടായില്ല. ഒന്നര മണിക്കൂറിനു ശേഷമാണു ടിടിഇ ബാൻഡ് എയ്ഡ് സംഘടിപ്പിച്ചു കൊടുത്തത്. വേദന ശക്തമായതോടെ ഡോക്ടറുടെ സേവനം ചോദിച്ചെങ്കിലും ട്രെയിൻ കോട്ടയത്ത് എത്തിയപ്പോഴാണു ഡോക്ടറെത്തിയത്. മൂന്ന് ഗുളിക നൽകിയ ഡോക്ടർ 100 രൂപ വാങ്ങി രസീത് നൽകി പോയതല്ലാതെ പരുക്കിനെക്കുറിച്ച് ഒന്നും മിണ്ടിയില്ലെന്നും പരാതിയിൽ പറയുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ സ്വന്തം നിലയ്ക്കു ചികിത്സ തേടിയ യാത്രക്കാരന് 1,000 രൂപ ചെലവായി.
മെക്കാനിക്കൽ വിഭാഗത്തിന്റെ വീഴ്ചയാണ് അപകട കാരണം. ദിവസങ്ങൾക്ക് മുൻപ് പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്ത കോട്ടയം സ്വദേശിയുടെ വിരൽ ജനലിന്റെ ഷട്ടർ വീണ് അറ്റിരുന്നു. ട്രെയിനുകളുടെ അറ്റകുറ്റപ്പണിയിലെ വീഴ്ചയാണു തുടർച്ചയായ അപകടങ്ങൾക്ക് ഇടയാക്കുന്നതെന്നു പരാതിയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates