സൂരജ് മുമ്പും പാമ്പുമായി വീട്ടിലെത്തിയിട്ടുണ്ടെന്ന് രേണുക ; അണലിയെക്കൊണ്ട് കടിപ്പിച്ചത് ക്രൂരമായി, ഉത്രയുടെ കാലിലെ മാംസം അടര്‍ന്നുപോയി

പാമ്പു കടിയേറ്റാണ് ഉത്ര മരിച്ചതെന്നു വരുത്തിത്തീര്‍ത്ത് സ്വത്തു തട്ടിയെടുക്കാനായിരുന്നു സൂരജിന്റെ ശ്രമമെന്ന് അന്വേഷണസംഘം കണ്ടെത്തി
സൂരജ് മുമ്പും പാമ്പുമായി വീട്ടിലെത്തിയിട്ടുണ്ടെന്ന് രേണുക ; അണലിയെക്കൊണ്ട് കടിപ്പിച്ചത് ക്രൂരമായി, ഉത്രയുടെ കാലിലെ മാംസം അടര്‍ന്നുപോയി
Updated on
1 min read

കൊല്ലം : കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി സൂരജിന്റെ അമ്മ രേണുകയും സഹോദരിയും. സൂരജ് വീട്ടില്‍ മുമ്പും പാമ്പിനെ കൊണ്ടുവന്നിട്ടുണ്ട്. ഉത്രയുടെ സ്വര്‍ണ്ണം ഒളിപ്പിച്ച് വെച്ചത് അറിയാമായിരുന്നുവെന്നും രേണുക പൊലീസിനോട് പറഞ്ഞു. പൊലീസിന്റെ പിടിയില്‍ നിന്നും സഹോദരനെ ഒളിപ്പിച്ചത് താനായിരുന്നുവെന്ന് സഹോദരിയും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. രേണുകയോടും മകളോടും ഇന്നു വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

പാമ്പു കടിയേറ്റാണ് ഉത്ര മരിച്ചതെന്നു വരുത്തിത്തീര്‍ത്ത് സ്വത്തു തട്ടിയെടുക്കാനായിരുന്നു സൂരജിന്റെ ശ്രമമെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതിന്റെ ഭാഗമായി സ്വന്തം വീട്ടില്‍ വച്ച് അണലിയെ കൊണ്ട് ഉത്രയെ കടിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പു ബാങ്ക് ലോക്കറിലെ സ്വര്‍ണം സൂരജ് കൈക്കലാക്കി ഒളിപ്പിച്ചു. വിവരം മാതാപിതാക്കള്‍ക്കും അറിയാമായിരുന്നു.

വിവാഹ മോചനം നേടിയാല്‍ വാങ്ങിയ സ്വര്‍ണവും പണവും വാഹനങ്ങളും തിരികെ നല്‍കണം. പാമ്പ് കടിയേറ്റാണ് ഉത്ര മരിച്ചെന്നു വരുത്തിത്തീര്‍ത്താല്‍ സ്വാഭാവിക മരണം മാത്രമാകും. ഒരു വയസ്സുകാരനായ മകന്‍ ഒപ്പമുള്ളതിനാല്‍ ഉത്രയുടെ സ്വത്തുക്കള്‍ ലഭിക്കും. ഇതോടെയാണ് പാമ്പുകടി മരണത്തിന് പദ്ധതി തയ്യാറാക്കിയത്.

മാര്‍ച്ച് 2 നു രാത്രിയിലാണ് ഉത്രയ്ക്ക് അണലിയുടെ കടിയേല്‍ക്കുന്നത്. അന്ന് പകല്‍ അടൂരിലെ ബാങ്കിലെത്തി സൂരജ് ലോക്കര്‍ തുറന്നു. ജോയിന്റ് അക്കൗണ്ടില്‍ ഒന്നിച്ചും വെവ്വേറെയും ലോക്കര്‍ തുറക്കാമെന്ന വ്യവസ്ഥ ഉള്ളതിനാല്‍ സ്വര്‍ണം മാറ്റാന്‍ തടസ്സം ഉണ്ടായില്ല. പിന്നീട്  ക്രൂരമായാണ് അണലിയെ ഉപയോഗിച്ച് ഉത്രയെ കടിപ്പിച്ചത്. വടി ഉപയോഗിച്ച് പാമ്പിനെ അടിച്ചു പ്രകോപിപ്പിച്ചാണ് കടിപ്പിച്ചത്. കടിയില്‍ ഉത്രയുടെ കാലില്‍ ആഴമേറിയ മുറിവുണ്ടായി. മാംസം അടര്‍ന്നു പോയി.

ആശുപത്രിയിലെത്തിക്കാന്‍ മണിക്കൂറുകള്‍ വൈകിയെങ്കിലും ഉത്ര രക്ഷപ്പെട്ടു. 52 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. അടര്‍ന്നു പോയ മാംസത്തിനു പകരം  പ്ലാസ്റ്റിക് സര്‍ജറി നടത്തേണ്ടി വന്നു. 5.72 ലക്ഷം രൂപ ആശുപത്രി ബില്ലായി. മരുന്നു ചെലവ് ഉള്‍പ്പെടെ 10 ലക്ഷം രൂപ ആയി. മുഴുവന്‍ തുകയും ഉത്രയുടെ വീട്ടുകാരാണ് നല്‍കിയത്. അണലി കടിയേല്‍ക്കുന്ന സമയത്ത് ഉത്ര ചുരിദാറായിരുന്നു ധരിച്ചിരുന്നത്. കണങ്കാലിലെ ആഴമേറിയ മുറിവ് സൂരജിന്റെ അച്ഛനും അമ്മയും കണ്ടില്ലെന്ന് പറഞ്ഞത് പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com