സൂര്യഗ്രഹണ ദിവസം തീര്‍ത്ഥാടകരെ വഴിയില്‍ തടയും; സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ്, സൗകര്യങ്ങള്‍ ഇങ്ങനെ

സൂര്യഗ്രഹണ ദിവസമായ 26ന് ശബരിമല തീര്‍ത്ഥാകടരെ പൊലീസ് വഴിയില്‍ നിയന്ത്രിക്കും. 
സൂര്യഗ്രഹണ ദിവസം തീര്‍ത്ഥാടകരെ വഴിയില്‍ തടയും; സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ്, സൗകര്യങ്ങള്‍ ഇങ്ങനെ
Updated on
2 min read

പമ്പ: സൂര്യഗ്രഹണ ദിവസമായ 26ന് ശബരിമല തീര്‍ത്ഥാകടരെ പൊലീസ് വഴിയില്‍ നിയന്ത്രിക്കും. സന്നിധാനം അപകട രഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരക്ക് നിയന്ത്രിക്കുന്നതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജി ജയദേവ് അറിയിച്ചു. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ വാഹനങ്ങളും തീര്‍ഥാടകരും നിറഞ്ഞു കഴിയുമ്പോഴാകും ശബരിമലയിലേക്ക് വരുന്ന തീര്‍ഥാടകരെ വഴിയില്‍ നിയന്ത്രിക്കുന്നത്. 

സന്നിധാനത്തും നിലയ്ക്കലിലും തിരക്ക് കുറയുന്നത് അനുസരിച്ചു തീര്‍ഥാടകരെ ഘട്ടം ഘട്ടമായി കടത്തി വിടും. ക്രിസ്മസ്, തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന, മണ്ഡലപൂജ എന്നിവ അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതു കൊണ്ടാണു തീര്‍ഥാടകരെ നിയന്ത്രിക്കേണ്ടി വരുന്നതെന്ന് എസ്പി പറഞ്ഞു. 

26ന് തങ്കയങ്കി ചാര്‍ത്തി ദീപാരാധന നടക്കുന്ന ദിവസമാണ്. അന്നു തന്നെയാണ് സൂര്യഗ്രഹണവും. ഗ്രഹണത്തിനു ശേഷം ശുദ്ധിക്രിയ നടത്തി വീണ്ടും നട തുറക്കുന്നതിനിടെ നഷ്ടമാവുക അഞ്ചു മണിക്കൂര്‍ ദര്‍ശന സമയമാണ്. ഈ സമയത്ത് തീര്‍ഥാടകര്‍ സന്നിധാനത്ത് തടിച്ചു കൂടുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പമ്പയിലും കൂടുതല്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അതു കൊണ്ടാണു നിലയ്ക്കലില്‍ തീര്‍ഥാടകരെ തടയുന്നത്. ക്രിസ്മസ് ദിനത്തില്‍ വൈകിട്ട് അനുഭവപ്പെടുന്ന തിരക്ക് അനുസരിച്ച് നിയന്ത്രണങ്ങള്‍ ആരംഭിക്കും. 25ന് രാത്രിയില്‍ സന്നിധാനത്ത് തങ്ങുന്നവരുടെ എണ്ണം കണക്കാക്കി, 26ന് പുലര്‍ച്ചെ നാലു മുതല്‍ വഴിയില്‍ തീര്‍ഥാടകരെ തടയും. 

നിലയ്ക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും 99 ശതമാനം നിറയുന്നതോടെ തീര്‍ഥാടകരെ വഴിയില്‍ തടയും. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഇടത്താവളങ്ങളിലേക്ക് ഇവരെ മാറ്റും. ഇവിടങ്ങളില്‍ ഭക്ഷണം, വെള്ളം, പ്രാഥമികാവശ്യങ്ങള്‍ എന്നിവ ലഭ്യമാക്കും. ദര്‍ശനം കഴിഞ്ഞ തീര്‍ഥാടകര്‍ മലയിറങ്ങുന്നതനുസരിച്ച് പമ്പയിലേക്ക് തീര്‍ഥാടകരെ കയറ്റി വിടും. 

ഈ സമയം നിലയ്ക്കലില്‍ വരുന്ന ഒഴിവിലേക്ക് ഇടത്താവളങ്ങളില്‍ നിന്നുള്ളവരെ കടത്തി വിടും. ദര്‍ശനം കഴിഞ്ഞ മടങ്ങുന്ന തീര്‍ഥാടകരെ പ്രത്യേക സര്‍വീസ് നടത്തി കെഎസ്ആര്‍ടിസി നിലയ്ക്കലില്‍ എത്തിക്കും. പെരുനാട്, വടശേരിക്കര, പത്തനംതിട്ട, എരുമേലി, പൊന്‍കുന്നം, കോന്നി, പത്തനാപുരം തുടങ്ങിയ മേഖലകളിലാകും ഭക്തരെ തടയുക. 

നിലയ്ക്കല്‍, സന്നിധാനം, എരുമേലി, പമ്പ എന്നിവിടങ്ങളില്‍ ഓരോ കമ്പനി സായുധ പോലീസിനെ അധികമായി വിന്യസിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഡി.ഐ.ജി. നേതൃത്വം നല്‍കും. തീര്‍ഥാടകര്‍ ഒമ്പതു മുതല്‍ 12 മണിക്കൂര്‍ വരെ വഴിയില്‍ കുടുങ്ങിയിയേക്കുമെന്നും എസ്.പി ജി. ജയദേവ് സൂചന നല്‍കി. സൂര്യഗ്രഹണ ദിവസം രാവിലെ 7.30 മുതല്‍ 11.30 വരെ ക്ഷേത്ര നട അടച്ചിടും. പുലര്‍ച്ചെ മൂന്നിനാണു നട തുറക്കുന്നത്. 3.15 മുതല്‍ 6.45 വരെ നെയ്യഭിഷേകം ഉണ്ടാകും. ശേഷം ഉഷപൂജ കഴിച്ചു രാവിലെ 7.30 ന് നട അടയ്ക്കും. 8.06 മുതല്‍ 11.13വരെയാണ് സൂര്യഗ്രഹണം. ഗ്രഹണം കഴിഞ്ഞ് 11.30 ന് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് പുണ്യാഹവും കലശാഭിഷേകവും നടക്കും. ഇതിനു ശേഷം ഒരു മണിക്കൂര്‍ സമയം നെയ്യഭിഷേകം ഉണ്ടായിരിക്കും. കളഭാഭിഷേകത്തിനു ശേഷം ഉച്ചപൂജ. അതു കഴിഞ്ഞ് നട അടയ്ക്കും. മാളികപ്പുറം, പമ്പ ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതല്‍ 11.30 വരെ നട അടച്ചിടും. വൈകിട്ട് അഞ്ചിന് നട തുറക്കും. ആറരയോടെ തങ്കയങ്കി ചാര്‍ത്തി ദീപാരാധന നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com