കണ്ണൂർ: നമ്പി നാരായണന് പത്മഭൂഷൺ നൽകിയതിനെ വിമർശിച്ച സെൻകുമാറിനെതിരെ രൂക്ഷ പ്രതികരണവുമായി മന്ത്രി ഇപി ജയരാജൻ. മോഹിച്ച പുരസ്കാരം കിട്ടാത്തതിന്‍റെ പ്രശ്നമാണ് സെന്‍കുമാറിനെന്ന് ജയരാജന്‍ പറഞ്ഞു. നമ്പി നാരായണന് എതിരായ സെൻകുമാറിന്റെ പരാമർശം അദ്ദേഹത്തിന്റെ അസഹിഷ്ണുതയിൽ നിന്ന് വരുന്നതാണ്. സെൻകുമാറിന്റെ വാക്കുകൾ അപലപനീയമാണ്. സെൻകുമാറിനെ പോലൊരാൾ കേരളത്തിന്റെ ഡിജിപിയായിരുന്നുവെന്നതിൽ ദുഃഖിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.
സെൻകുമാറിന്റെ പരാമർശങ്ങൾക്കെതിരെ നേരത്തെ മന്ത്രി എകെ ബാലനും പിന്നാലെ കെബി ഗണേഷ് കുമാർ എംഎൽഎയും വിമർശനവുമായി രംഗത്തു വന്നിരുന്നു. നമ്പി നാരായണന് പത്മ അവാര്‍ഡ് കൊടുത്തതില്‍ വിമര്‍ശനം ഉയര്‍ത്തിയ സെൻകുമാറിന്റെ പരാമർശത്തിൽ മറുപടി പറയേണ്ടത് പിഎസ് ശ്രീധരൻപിള്ളയാണെന്നായിരുന്നു മന്ത്രി എകെ ബാലന്റെ വിമർശം. പരാമര്‍ശം ഒരു വിഭാഗം നേതാക്കളുടെ അനുമതിയോടെയെന്ന് സംശയമുണ്ടെന്നും എകെ ബാലന്‍ പറഞ്ഞു. സെന്‍കുമാര്‍ ചെയ്തത് പത്മഭൂഷൺ ലഭിച്ചയാളെ മ്ലേച്ഛമായ ഭാഷയിൽ അപമാനിക്കലാണ്. ഇന്ത്യാ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണിത്. പ്രബുദ്ധ കേരളം ഇതിനെതിരെ പ്രതികരിക്കണമെന്നും എകെ ബാലന്‍ ആവശ്യപ്പെട്ടു.
ഒരു സാധു മനുഷ്യനെ വേട്ടയാടിയത് ആരാണെന്ന് ഇപ്പോൾ മനസിലായെന്നായിരുന്നു സെൻകുമാറിനെതിരായ ഗണേഷ് കുമാറിന്റെ വാക്കുകൾ. സെൻകുമാറിന്റ മനസിലെ പക ഇനിയും തീർന്നിട്ടില്ലെന്നും ഗണേഷ് കുമാർ വിമർശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates