കൊച്ചി : കേരള ഹൈക്കോടതി രജിസ്ട്രാർ ജനറലായി തൃശൂർ ജില്ലാ ജഡ്‌ജി സോഫി തോമസിനെ നിയമിച്ചു. രജിസ്ട്രാർ ജനറലായിരുന്ന കെ. ഹരിപാലിനെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതിനെത്തുടർന്നുള്ള ഒഴിവിലാണ് സോഫി തോമസിന്റെ നിയമനം.
ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിതാ ജുഡിഷ്യൽ ഓഫീസർ ഈ പദവിയിൽ എത്തുന്നത്. തൃശൂർ ജില്ലാ ജഡ്‌ജിയുടെ ചുമതല അഡിഷണൽ ജില്ലാ ജഡ്ജിക്ക് കൈമാറിയിട്ടുണ്ട്. ഇന്ന് തൃശൂർ കോടതിയിലെത്തി സ്ഥാനമൊഴിയും ഉച്ചയോടെ തന്നെ എറണാകുളത്തെത്തി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്.
എല്‍എല്‍എം പരീക്ഷയിലും മജിസ്‌ടേറ്റ് പരീക്ഷയിലും ഒന്നാം റാങ്ക് നേടിയാണ് സോഫി വിജയിച്ചത്. 1991 ഫെബ്രുവരി 25 ന് മാവേലിക്കര മജിസ്‌ട്രേറ്റായാണ് നീതിന്യായ പീഠത്തിലേക്ക് നിയമനം ലഭിക്കുന്നത്. തുടര്‍ന്ന് പെരുമ്പാവൂര്‍, വടകര, വൈക്കം എന്നിവിടങ്ങളില്‍ മജിസ്ട്രറ്റായും, തൃശൂര്‍ മുന്‍സിഫ്, എറണാകുളത്ത് സബ് ജഡ്ജി എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചു.
2010 ജൂലൈയിലാണ് ജില്ല ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. 2016 ല്‍ ആലപ്പുഴ എംഎസിടി കോടതി ജഡ്ജ് ആയിരിക്കെയാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആയി നിയമിക്കുന്നത്. മാറാട് കേസ്, പുതുക്കാട് പാഴായില്‍ നാലുവയസ്സുകാരിയെ പുഴയിലെറിഞ്ഞുകൊന്ന കേസ് അടക്കം സോഫി തോമസ് വിധി പ്രസ്താവിച്ച കേസുകള്‍ നിരവധിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates