സ്ത്രീവിരുദ്ധ പ്രസംഗം: കൊല്ലം തുളസി കീഴടങ്ങി

സ്ത്രീകള്‍ക്കെതിരായ വിവാദ പ്രസംഗത്തില്‍ നടനും ബിജെപി നേതാവുമായ കൊല്ലം തുളസി പൊലീസിന് കീഴങ്ങി
സ്ത്രീവിരുദ്ധ പ്രസംഗം: കൊല്ലം തുളസി കീഴടങ്ങി
Updated on
1 min read

കൊച്ചി : സ്ത്രീകള്‍ക്കെതിരായ വിവാദ പ്രസംഗത്തില്‍ നടനും ബിജെപി നേതാവുമായ കൊല്ലം തുളസി പൊലീസിന് കീഴങ്ങി. ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ എടുത്ത കേസില്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു.  കൊല്ലം തുളസി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം തുളസി സ്റ്റേഷനില്‍ കീഴടങ്ങിയത്.

കൊല്ലം തുളസിയുടെ വിവാദപ്രസംഗത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുളസിയുടേത് രാഷ്ട്രീയപ്രസംഗമായി കാണാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ അക്രമങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഉതകുന്നതാണ്. സുപ്രിംകോടതി വിധിക്കെതിരെ ആളുകളെ സംഘടിപ്പിക്കലാണ് പ്രസംഗത്തിലൂടെ ലക്ഷ്യമിട്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.

ശബരിമലയില്‍ കയറിയാല്‍ യുവതികളെ രണ്ടായി വലിച്ചുകീറുമെന്ന കൊല്ലം തുളസിയുടെ പ്രസംഗമാണ് വിവാദമായത്. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ കൊല്ലം ചവറയിലെ ബിജെപി പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴാണ് കൊല്ലം തുളസി സ്ത്രീകളെ അവഹേളിച്ച് സംസാരിച്ചത്. 

തുടര്‍ന്ന് പ്രകോപനപ്രസംഗത്തിന്റെ പേരില്‍ പൊലീസ് തുളസിക്കെതിരെ കേസെടുക്കുകയായിരുന്നു. കൊല്ലം തുളസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.

ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ഒരു ഭാഗം സുപ്രീം കോടതിക്കും ഒരു ഭാഗം സംസ്ഥാന മുഖ്യമന്ത്രിയുടെ മുന്നിലേക്കും ഇട്ടുകൊടുക്കണമെന്നായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന. പ്രസ്താവന വിവാദമായതോടെ വനിതാ കമ്മീഷന്‍ സ്വമേധയ കേസെടുത്തിരുന്നു. പിന്നീട് കമ്മീഷന് തുളസി മാപ്പെഴുതി നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com