

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെ അന്വേഷണസംഘത്തില്‍ അഴിച്ചുപണി. കേസ് അന്വേഷിക്കുന്ന പ്രിവന്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അന്വേഷണത്തില്‍ ഏറ്റവും ശക്തമായി നില്‍ക്കുന്ന പത്തുപേരെ സ്ഥലംമാറ്റിയാണ് ഉത്തരവിറങ്ങിയത്.
കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റുകളിലേക്കു മാറ്റിയിട്ടുള്ളത്. അന്വേഷണസംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിന്റെ സംഘത്തിലെ അംഗങ്ങളെ മറ്റു യൂണിറ്റുകളിലേക്കും ഡിപ്പാര്‍ട്ട്‌മെന്റിലേക്കുമാണ് മാറ്റിയത്. സുമിത് കുമാര്‍ അറിയാതെയാണ് ഉത്തരവിറക്കിയത്. ഈ നടപടിയില്‍ കേന്ദ്രത്തിലെ കസ്റ്റംസ് ഉന്നതരെ അദ്ദേഹം എതിര്‍പ്പ് അറിയിച്ചു. തുടര്‍ന്ന് സ്ഥലംമാറ്റ ഉത്തരവ് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു, എന്നാല്‍, പിന്‍വലിച്ചിട്ടില്ല.
നിര്‍ണായക ഘട്ടത്തില്‍ അന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്ന സ്ഥലംമാറ്റ ഉത്തരവിനു പിന്നില്‍ സ്ഥാപിത താത്പര്യവും രാഷ്ട്രീയ ഇടപെടലുമുണ്ടെന്നാണ് സൂചന. സത്യസന്ധനായ സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ആഴത്തിലേക്കു കടന്നതാണ് പെട്ടെന്നുള്ള നടപടിയ്ക്ക് പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്. മലബാര്‍ മേഖലയില്‍ അന്വേഷണത്തില്‍ പ്രധാനികളായ ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. കഴിഞ്ഞദിവസം കോഴിക്കോട് ഓഫീസില്‍ സമാനമായ ഉത്തരവിറക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു.
അതിനിടെ തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്തുകേസിൽ എൻഐഎ കസ്റ്റഡിയിലുളള സ്വപ്ന സുരേഷ് അടക്കമുളള മൂന്ന് പ്രതികളെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഇതിനുളള അനുമതി ഇന്നലെ ലഭിച്ചിരുന്നു. ദുബായിൽ കഴിയുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുളള നടപടികളും കസ്റ്റംസ് തുടങ്ങും. മുഖ്യമന്ത്രിയുടെ മുൻ ഐ ടി സെക്രട്ടറി എം ശിവശങ്കറിനേയും എൻഐഎ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates