ഹേബിയസ് കോർപ്പസ് വഴി കാമുകിയെ മോചിപ്പിച്ച് വിവാഹം ചെയ്ത് ഹീറോയായി, പിറ്റേന്ന് സദാചാര പൊലീസ് ചമഞ്ഞുള്ള കവർച്ചയിൽ അറസ്റ്റിൽ, കൂട്ടാളികളും കുടുങ്ങി

ഗഫൂറിന്റെ നേതൃത്വത്തിലാണ് സദാചാര പൊലീസ് ചമയലും പണം തട്ടലും നടത്തിയതെന്നാണ് പൊലീസ് പറയുന്നത്
ഹേബിയസ് കോർപ്പസ് വഴി കാമുകിയെ മോചിപ്പിച്ച് വിവാഹം ചെയ്ത് ഹീറോയായി, പിറ്റേന്ന് സദാചാര പൊലീസ് ചമഞ്ഞുള്ള കവർച്ചയിൽ അറസ്റ്റിൽ, കൂട്ടാളികളും കുടുങ്ങി
Updated on
1 min read

തൃശൂർ : മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ കാമുകിയെ ഹേബിയസ് കോർപ്പസ് ഹർജി നൽകി മോചിപ്പിച്ച് വിവാഹം ചെയ്ത ആൾ സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ അറസ്റ്റിൽ. വേലൂപ്പാടം കിണർ എടക്കണ്ടൻ വീട്ടിൽ ഗഫൂർ (31) ആണ് അറസ്റ്റിലായത്. വയനാട് സ്വദേശിയായ ഇരുപത്തിമൂന്നുകാരനെ തടഞ്ഞുനിർത്തി സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച് നഗ്നനാക്കി വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണമോതിരവും കവർന്നു എന്നാണ് കേസ്.

കേസിൽ ഇയാളുടെ സുഹൃത്തുക്കളായ മേലേപുരയിടത്തിൽ ഹഫീസ് (30), എടക്കണ്ടൻ വീട്ടിൽ മുഹമ്മദ് റഫീഖ് (29), കാരികുളം കടവ് നൊച്ചിയിൽ ശ്രുതീഷ്‌കുമാർ (25) എന്നിവരും പിടിയിലായി. കഴിഞ്ഞ ഏപ്രിൽ ഏഴിന് രാത്രിയായിരുന്നു സംഭവം. വേലൂപ്പാടത്തെ കാമുകിയുടെ വീട്ടിലെത്തിയതായിരുന്നു യുവാവ്. യുവാവിന്റെ കയ്യിലെ അരപ്പവൻ മോതിരം കൈക്കലാക്കിയ സംഘം ഇയാളുടെ കണ്ണുകെട്ടിയശേഷം എടിഎം കാർഡ് ഉപയോഗിച്ച് 4900 രൂപ പിൻവലിച്ചു. തുടർന്ന് ബന്ധുവിനെക്കൊണ്ട് 15000 രൂപ അക്കൗണ്ടിൽ ഇടുവിച്ച ശേഷം ആ തുകയും പിൻവലിച്ചുവെന്ന് പരാതിയിൽ പറയുന്നു.

പിതാവും ബന്ധുക്കളും മാനസികാരോഗ്യകേന്ദ്രത്തിൽ പാർപ്പിച്ച കാമുകിയെ കോടതി ഉത്തരവിന്റെ സഹായത്തോടെ മോചിപ്പിച്ച ശേഷം തിങ്കളാഴ്ചയാണ് ഗഫൂർ വിവാഹം ചെയ്തത്. ​ഗഫൂറിന്റെ നേതൃത്വത്തിലാണ് സദാചാര പൊലീസ് ചമയലും പണം തട്ടലും നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com