

തിരുവനന്തപുരം: ഹൈസ്കൂൾ-ഹയർ സെക്കൻഡറി ലയനം യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ മൂവായിരത്തോളം അധ്യാപക - അനധ്യാപക തസ്തികകൾ ഇക്കൊല്ലം സൃഷ്ടിക്കപ്പെടും. ഇതിൽ രണ്ടായിരത്തോളവും ഹയർ സെക്കൻഡറി അദ്ധ്യാപകരുടേതാണ്. ക്ലാർക്ക്, പ്യൂൺ, സ്വീപ്പർ തസ്തികകളിൽ ആയിരത്തിൽപ്പരം ഒഴിവുകളും വരുന്നു.
സർക്കാർ-എയ്ഡഡ് മേഖലകളിലായി സംസ്ഥാനത്ത് 1665 ഹയർ സെക്കൻഡറി സ്കൂളുകളാണുള്ളത്. 836 എയ്ഡഡ് സ്കൂളുകളും 829 സർക്കാർ സ്കൂളുകളും. ഫലത്തിൽ, മൂവായിരത്തോളം പുതിയ അധ്യാപക-അനധ്യാപക തസ്തികകളിൽ പകുതിയിലും ഈ അധ്യായന വർഷം നിയമനം നടത്തുന്നതിന് എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾക്ക് അവസരം കൈവരും. പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, ഹയർ സെക്കൻഡറി അധ്യാപക തസ്തികകളിൽ ഇക്കൊല്ലം ഗസ്റ്റ് അധ്യാപകരെ നിയമിക്കാനാണ് സർക്കാരിന്റെ നിർദ്ദേശം.
എന്നാൽ അനധ്യാപക നിയമനങ്ങൾക്ക് ഈ പ്രശ്നമില്ല.സ്കൂൾ മേധാവിയായ ഹയർ സെക്കൻഡറി പ്രിൻസിപ്പലിന്റെ അധ്യാപന സമയം പുതിയ സംവിധാനത്തിൽ വെട്ടിക്കുറയ്ക്കപ്പെടും. ഹയർ സെക്കൻഡറി തലത്തിൽ നിലവിൽ ക്ലാർക്ക്, പ്യൂൺ, ലൈബ്രേറിയൻ, സ്വീപ്പർ തസ്തികകളില്ല. ഹയർ സെക്കൻഡറി വിഭാഗം കൂടി ഹൈസ്കൂളിന്റെ ഭാഗമാവുന്നതോടെ മൊത്തം കുട്ടികളുടെ എണ്ണം കണക്കാക്കിയാവും പുതിയ അനധ്യാപക തസ്തിക നിർണയവും.
ജൂൺ ആറിന് സ്കൂളുകൾ തുറന്ന് ആറാമത്തെ അധ്യായന ദിനത്തിൽ കുട്ടികളുടെ തലയെണ്ണലും അതിന്റെ അടിസ്ഥാനത്തിൽ ജൂലായ് പതിനഞ്ചിനകം അധ്യാപക- അനധ്യാപക തസ്തികകളുടെ നിർണയവും നടക്കും. അതോടെ, ഇക്കൊല്ലം വേണ്ടി വരുന്ന പുതിയ നിയമനങ്ങളുടെ ചിത്രം തെളിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates