വാഷിങ്ടണ്‍: അമേരിക്കയിലെ ഉയര്‍ന്ന ചികിത്സാ മരുന്ന് ചെലവുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ അമേരിക്കൻ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. അമേരിക്കന്‍ ആരോഗ്യസംവിധാനത്തെ 'തട്ടിപ്പ്' എന്ന് വിശേഷിപ്പിച്ച യുവതി, ഇന്ത്യയില്‍ നിന്ന് മരുന്നുകള്‍ വാങ്ങിയതിലൂടെ ആയിരക്കണക്കിന് ഡോളര്‍ ലാഭിക്കാനായെന്ന് വെളിപ്പെടുത്തിയതാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്കിലൂടെ പങ്കുവെച്ച വീഡിയോയിലാണ് യുവതി തന്റെ അനുഭവം വിവരിച്ചത്. അമേരിക്കയില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചില മരുന്നുകള്‍ വാങ്ങാന്‍ പ്രതിമാസം വലിയ തുക ചെലവഴിക്കേണ്ടിവന്നിരുന്നുവെന്ന് അവര്‍ പറയുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നിട്ടും മരുന്നുകളുടെ വില വളരെ കൂടുതലായിരുന്നുവെന്നും അതിനാല്‍ കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന മാര്‍ഗങ്ങള്‍ തേടേണ്ടിവന്നുവെന്നും യുവതി വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്ന് അതേ മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ അമേരിക്കയിലെ വിലയേക്കാള്‍ വളരെ കുറഞ്ഞ തുകയ്ക്ക് ലഭിച്ചതായാണ് യുവതിയുടെ അവകാശവാദം. ചില മരുന്നുകള്‍ക്ക് അമേരിക്കയില്‍ നൂറുകണക്കിന് ഡോളര്‍ ചെലവാകുമ്പോള്‍ ഇന്ത്യയില്‍ അതേ മരുന്ന് വളരെ കുറഞ്ഞ വിലയ്ക്ക് ലഭിച്ചുവെന്നാണ് അവര്‍ പറയുന്നത്. 1000 ആയിരം ഡോളറിന്റെ മരുന്നിന് ഇന്ത്യയില്‍ 25 രൂപയാണ് വിലയെന്നും വിഡിയോയില്‍ പറയുന്നു. ഇതുവഴി വര്‍ഷം തോറും ആയിരക്കണക്കിന് ഡോളര്‍ ലാഭിക്കാനായതായും യുവതി വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു.
യുവതിയുടെ അനുഭവം പുറത്തുവന്നതോടെ അമേരിക്കയിലെ ആരോഗ്യസംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ശക്തമായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നായ അമേരിക്കയില്‍ ചികിത്സാ ചെലവുകളും മരുന്നുകളുടെ വിലയും സാധാരണ ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ഭാരമാണെന്ന വിമര്‍ശനം ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ട്. നിരവധി അമേരിക്കക്കാര്‍ കാനഡ, മെക്‌സിക്കോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ വാങ്ങുന്ന പ്രവണതയും ഇതിനിടെ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മരുന്നുകളുടെ വിലയില്‍ ഇത്ര വലിയ വ്യത്യാസം ഉണ്ടാകുന്നതിന് പിന്നില്‍ വിവിധ ഘടകങ്ങളാണുള്ളത്. അമേരിക്കയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് വില നിശ്ചയിക്കുന്നതില്‍ കൂടുതല്‍ സ്വാതന്ത്ര്യമുള്ളപ്പോള്‍, ഇന്ത്യയില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ജനറിക് മരുന്നുകളുടെ ലഭ്യത കൂട്ടുകയും വില കുറയുകയും ചെയ്യാന്‍ കാരണവുമാകുന്നു. അതിനാല്‍ തന്നെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനറിക് മരുന്ന് നിര്‍മ്മാണ കേന്ദ്രങ്ങളിലൊന്നായി മാറിയിട്ടുണ്ട്.
അതേസമയം, വിദേശ രാജ്യങ്ങളില്‍ നിന്ന് മരുന്നുകള്‍ വാങ്ങുമ്പോള്‍ ഗുണനിലവാരം, നിയമപരമായ നിയന്ത്രണങ്ങള്‍, കസ്റ്റംസ് ചട്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നുകള്‍ ഉപയോഗിക്കാവൂ എന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.
യുവതിയുടെ വീഡിയോയ്ക്ക് പിന്നാലെ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും സമാന അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ചിലര്‍ ഇന്ത്യയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും മരുന്നുകള്‍ വാങ്ങി വലിയ തുക ലാഭിച്ചുവെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, മറ്റുചിലര്‍ അമേരിക്കന്‍ ആരോഗ്യരംഗത്തിലെ വിലനിര്‍ണയ രീതികളെ ചോദ്യം ചെയ്തു. ആരോഗ്യ സേവനങ്ങളും മരുന്നുകളും എല്ലാവര്‍ക്കും ലഭ്യമാക്കേണ്ട അടിസ്ഥാന ആവശ്യങ്ങളാണെന്നും അവ ലാഭത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കരുതെന്നുമുള്ള അഭിപ്രായങ്ങളും വ്യാപകമായി ഉയരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates