

ടെഹ്‌റാൻ: രാജ്യത്തെ പ്രതിരോധിക്കാൻ14 ദശലക്ഷത്തിലധികം ധീരരായ ഇറാനികൾ ജീവൻ ത്യജിക്കാൻ സന്നദ്ധത പ്രഖ്യാപിച്ചതായി ഇറാൻ പ്രസിഡന്റ്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ നാശം വിതയ്ക്കുന്ന ആക്രമണങ്ങൾ നേരിടേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന്റെ സമയപരിധി അടുത്തെത്തി നിൽക്കെയാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ പ്രതികരണം.
'ഞാനും ഇറാനുവേണ്ടി എന്റെ ജീവിതം ബലിയർപ്പിച്ചിട്ടുണ്ട്, ഞാൻ ഇപ്പോഴും അങ്ങനെയാണ്, ഇനിയും അങ്ങനെ തുടരും' പെസെഷ്‌കിയാൻ എക്‌സിൽ കുറിച്ചു. ഇറാനിലെ പൊതു അടിസ്ഥാന സൗകര്യങ്ങൾ ബോംബിടുമെന്ന ട്രംപിന്റെ ഭീഷണിയെത്തുടർന്ന്, രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും 'മനുഷ്യ ശൃംഖല' രൂപീകരിക്കാൻ ഇറാൻ മന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
ട്രംപിന്റെ ഭീഷണിയെ ഇറാൻ സൈന്യം തള്ളിക്കളഞ്ഞിട്ടുണ്ട്. അമേരിക്കൻ സൈന്യത്തിന്റെ തുടർച്ചയായ പരാജയങ്ങളെ ന്യായീകരിക്കുന്നതിനും പ്രതിസന്ധിയിൽ അകപ്പെട്ടത് മറയ്ക്കുന്നതിനുമാണ് ട്രംപ് തുടരെ ഭീഷണികൾ മുഴക്കുന്നതെന്നും ഇറാൻ സൈനിക വക്താവ് പറഞ്ഞു. ധിക്കാരപരമായ പ്രസംഗങ്ങളും ഭീഷണികളും പശ്ചിമേഷ്യൻ മേഖലയിലെ വിഷയങ്ങൾക്ക് പരിഹാരമല്ലെന്ന് ഖത്തം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ വക്താവ് ഇബ്രാഹിം സോൾഫഖാരി പറഞ്ഞു.
അമേരിക്കൻ, ഇസ്രയേൽ കമാൻഡ്, ഓപ്പറേഷണൽ, ലോജിസ്റ്റിക്, വ്യാവസായിക-സൈനിക അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ, ഹോർമൂസ് തുറക്കാത്തപക്ഷം വിനാശകരമായ ആക്രമണം ഉണ്ടാകുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന്റെ സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഇതുവരെ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates