മിയാമി: സാമൂഹിക മാധ്യമങ്ങളിലൂടെ 14 വയസുള്ള പെണ്‍കുട്ടിയെ വേശ്യാവൃത്തിക്കായി വില്‍ക്കാന്‍ ശ്രമിച്ചതിന് 17കാരന്‍ അറസ്റ്റില്‍. ജാവിയർ ക്വിന്റേറോ എന്ന കൗമാരക്കാരനാണ് അറസ്റ്റിലായത്.
അമേരിക്കയിലെ മിയാമിയിലാണ് ഞെട്ടിക്കുന്ന സംഭവം. മിയാമി സ്‌റ്റേറ്റ് അറ്റോര്‍ണി ഓഫീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് നടുക്കുന്ന വിവരങ്ങളുള്ളത്. ദിവസം അഞ്ച് തവണ വരെ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
വീട്ടുകാരുമായി വഴക്കുണ്ടാക്കി 14കാരി ജൂലൈയില്‍ വീടുവിട്ടു പോയിരുന്നു. ഓഗസ്റ്റില്‍ പെണ്‍കുട്ടിയെ വേശ്യാവൃത്തിക്കായി ഒരു ഹോട്ടലില്‍ എത്തിച്ചതായി കുട്ടിയുടെ ബന്ധുക്കളിലൊരാള്‍ കണ്ടെത്തി.
ഇയാള്‍ ഓഗസ്റ്റ് 11ന് പൊലീസില്‍ പരാതിയും നല്‍കി. പെണ്‍കുട്ടിയെ വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയ പരസ്യവും പരാതി നല്‍കിയ വ്യക്തി തെളിവായി സമര്‍പ്പിച്ചു. പരാതിക്ക് പിന്നാലെ അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
രക്ഷപ്പെടുത്തിയ പെണ്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് സെക്‌സ് റാക്കറ്റിന്റെ ചുരുളഴിഞ്ഞത്. അലക്‌സ എന്ന തന്റെ സുഹൃത്ത് തന്നെ ക്വിന്റേറോയ്ക്ക് പരിചയപ്പെടുത്തി. അയാള്‍ പെണ്‍കുട്ടിയെ ഹോട്ടലുകളില്‍ കൊണ്ടു പോയി. അവിടെവെച്ച് അയാള്‍ 14കാരിയെ ലൈംഗികമായി ചൂഷണം ചെയ്തു.
പിന്നീട് വേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടു. മണിക്കൂറില്‍ 250 ഡോളര്‍ (18,713 ഇന്ത്യന്‍ രൂപ) വരെ സമ്പാദിക്കാമെന്ന് അയാള്‍ തന്നോട് പറഞ്ഞതായും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറഞ്ഞു.
പിന്നീട് തന്നെ വില്‍ക്കാനുണ്ടെന്ന് കാണിച്ച് പ്രതികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം നല്‍കി. ഇടപെടുകള്‍ക്ക് മുന്‍പ് പണം മുഴുവന്‍ വാങ്ങി വയ്ക്കണമെന്നും ഗര്‍ഭ നിരോധന ഉറകള്‍ ഇടപാടുകാര്‍ക്ക് നല്‍കണമെന്നും തന്നോട് പറഞ്ഞതായും കുട്ടി വെളിപ്പെടുത്തി. തനിക്ക് കിട്ടുന്ന പണം മുഴുവന്‍ ക്വിന്റേറോ വാങ്ങുമായിരുന്നെന്നും കുട്ടി പറഞ്ഞു.
ക്വിന്റേറോയ്ക്ക് മയക്കുമരുന്ന് വില്‍പ്പനയുമുണ്ടായിരുന്നു. ഇതിനും സാമൂഹിക മാധ്യമങ്ങള്‍ തന്നെയാണ് പ്രചാരണത്തിനായി ഉപയോഗിച്ചതെന്നും കുട്ടി നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.
മനുഷ്യക്കടത്ത്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയ നിരവധി കുറ്റങ്ങളാണ് ക്വിന്റേറോയ്‌ക്കെതിരെ രേഖപ്പെടുത്തിയത്. 17കാരനെ ജുവനൈല്‍ അസസ്‌മെന്റ് സെന്ററിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates